'എന്റെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയില്ല; കൈക്കൂലി ആവശ്യപ്പെട്ടു'; ആരോപണവുമായി ഷക്കീല

ആന്ധ്രാ സെൻസർ ബോർഡിനെതിരെ ആരോപണം ഉന്നയിച്ച് നടി ഷക്കീല. താൻ പുതിയതായി നിർമ്മിക്കുന്ന ചിത്രത്തിന് സെൻസർ നൽകിയില്ലെന്നാണ് ഷക്കീലയുടെ പരാതി. സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് ആരോപണം. ലേഡീസ് നോട്ട് അലൗഡ് എന്ന തെലുങ്ക് സിനിമയാണ് ഷക്കീല നിർമ്മിച്ചത്.

'സെൻസർ ബോർഡിലെ രണ്ട് അംഗങ്ങൾ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടു. അഡൽട്ട് കോമഡി വിഭാഗത്തിലുള്ള നിരവധി സിനിമകൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് താൻ നിർമിച്ച ചിത്രത്തിന് മാത്രം സർട്ടിഫിക്കറ്റ് നൽകാത്തത്'. ഷക്കീല ചോദിക്കുന്നു. സർട്ടിഫിക്കറ്റിനായി രണ്ട് തവണ തങ്ങളുടെ ചിത്രം സെൻസർ ബോർഡിന് മുന്നിലെത്തിയെന്നും ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഷക്കീല ആരോപിച്ചു.

താൻ നിർമിക്കുന്നത് കുടുംബ ചിത്രമല്ല. അഡൽട്ട് കോമഡി സിനിമയാണ്. ഇക്കാര്യം സിനിമയുടെ തുടക്കത്തിലും പറയുന്നുണ്ട്. എന്നാൽ, സെൻസർ ബോർഡിലെ ചില അംഗങ്ങൾ തന്നോട് കൈക്കൂലി ചോദിക്കുകയാണ്. നിരവധി പേരിൽ നിന്ന് കടം വാങ്ങിച്ചാണ് ഇങ്ങനെയൊരു സിനിമ താൻ നിർമിച്ചത്. അഡൽട്ട് സ്വഭാവമുള്ള സിനിമകളിലെല്ലാം താൻ അഭിനയിച്ചിട്ടുണ്ട്. താൻ നിർമാതാവ് ആയതുകൊണ്ട് മാത്രമാണ് സെൻസർ ബോർഡ് അംഗങ്ങൾ സർട്ടിഫിക്കറ്റ് നൽകാത്തതെന്നും ഷക്കീല കൂട്ടിച്ചേർത്തു.