ഒറ്റക്കാണ് താമസം, സുഖമില്ല; അന്ന് സത്താര്‍ പറഞ്ഞത്; ഓര്‍ത്ത് സംവിധായകന്‍

അന്തരിച്ച നടന്‍ സത്താറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഹരിഹരന്‍. താനും സത്താറും തമ്മില്‍ ഒരു ഗുരു-ശിഷ്യ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ഹരിഹരന്‍ പറയുന്നു.

എന്റെ സിനിമകളില്‍ സത്താറിന് മികച്ച വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന് കാരണം മറ്റൊന്നുമല്ല, നല്ല ആത്മാര്‍ഥതയുള്ള നടനായിരുന്നു അദ്ദേഹം. സിനിമയോട് വളരെ താല്‍പ്പര്യമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു സത്താര്‍. എന്നിരുന്നാലും സാധാരണ യുവനടന്‍മാരില്‍ കണ്ടിരുന്ന മത്സരബുദ്ധിയൊന്നും അന്ന് അദ്ദേഹത്തിന് ആരോടും ഉണ്ടായിരുന്നില്ല. എന്നോട് ഒരുപാട് സ്‌നേഹവും ബഹുമാനവും വെച്ചുപുലര്‍ത്തിയിരുന്നു. ഞാനും സത്താറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ‌

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഒറ്റയ്ക്കാണ് താമസം, സുഖമില്ല, എന്നിരുന്നാലും അഭിനയിക്കാന്‍ ഇനിയും ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ആ മോഹം പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം യാത്രയായത്- ഹരിഹരന്‍ പറഞ്ഞു. 

 1975 ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സത്താറിന് അടിമക്കച്ചവടം, യാഗാശ്വം, വെള്ളം, ലാവ തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല നടനെന്ന മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത സംവിധായകനായിരുന്നു ഹരിഹരന്‍. അദ്ദേഹത്തിന്റെ ശരപഞ്ജരം എന്ന ചിത്രത്തില്‍ ജയന്‍, ഷീല എന്നിവര്‍ക്കൊപ്പം സത്താര്‍ അവതരിപ്പിച്ച പ്രഭാകരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.