ആ വീട്ടിൽ വെച്ച് എല്ലാവർക്കും അപകടങ്ങൾ, രോഗങ്ങൾ; ശേഷം വീട് വാങ്ങിയിട്ടില്ല: ചന്ദ്ര

രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് സിനിമാ, സീരിയൽ താരം ചന്ദ്ര ലക്ഷ്മൺ. അതിനിടെ വീടുമായി ബന്ധപ്പെട്ട ഓർമ്മകള്‍ പങ്കുവെക്കുകയാണ് താരം. തങ്ങൾക്ക് നല്ല കുടുംബങ്ങൾ വാഴില്ല എന്നാണ് ഇതുവരെയുള്ള വിശ്വാസമെന്ന് ചന്ദ്ര പറയുന്നു. 

തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അമ്മ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. അച്ഛൻ സ്വകാര്യ സ്ഥാപനത്തിലും. അച്ഛന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് ഞങ്ങളുടെ വീടുകളും മാറിക്കൊണ്ടിരുന്നു.

ഞാൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് അച്ഛൻ എറണാകുളത്ത് ഒരു വീട് മേടിച്ചു. പക്ഷേ 3 വർഷം മാത്രമേ അവിടെ താമസിക്കാനായുള്ളൂ. അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റം. അതോടെ വീട് കുറെ നാൾ അടഞ്ഞു കിടന്നു. നോക്കാനാളില്ലാതായതോടെ ആ വീട് ഞങ്ങൾ വിറ്റു. അതിനുശേഷം അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടി. 

ഞങ്ങൾ ചെന്നൈയിൽ ഒരു ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. പക്ഷേ വീണ്ടും നാലു വർഷം മാത്രമേ അവിടെ തുടരാനായുള്ളൂ. മറ്റുള്ളവർക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോൾ ഞങ്ങൾക്ക് മൂന്നു പേർക്കും അപകടങ്ങൾ ഉണ്ടായി. മരണത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തുടർന്ന് രോഗങ്ങളും പ്രശ്‍നങ്ങളും വേട്ടയാടിയതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്ലാറ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങൾ കണ്ടെത്തി. അതോടെ ആ ഫ്ലാറ്റ് ഞങ്ങൾ വിറ്റു. അഡയാറിൽ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങൾ സ്വന്തമായി വീട് വാങ്ങിയിട്ടില്ല.

ഡ്യൂപ്ലെയ് ശൈലിയിലുള്ള ഇൻഡിപെൻഡന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.  എന്റെ ജീവിതത്തിൽ പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ സംഭവിച്ചത് ഇവിടെ താമസിക്കുമ്പോഴാണ്. അതുകൊണ്ട് വാടകവീടായാലും ഇതുവരെ മറ്റൊരു വീടിനോടും തോന്നാത്ത മാനസിക അടുപ്പമുണ്ട്.