കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; 'ഉയരെ' ആദ്യചിത്രം

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ഏഴ് ദിവസം നീളുന്ന മേളയില്‍ 150 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കുട്ടികളുടെ ചലച്ചിത്ര സൃഷ്ടികള്‍ക്കായി ആദ്യമായി സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.

തിരുവനന്തപുരത്തെത്തിയാല്‍ കുട്ടികള്‍ക്ക് ഈ അവധിക്കാലം സിനിമ കണ്ട് ആഘോഷിക്കാം. മലയാളം മാത്രമല്ല, കുട്ടികള്‍ കണ്ടിരിക്കേണ്ട ലോകോത്തര സിനിമകളുമുണ്ട്.  കൈരളി, നിള, ശ്രീ, കലാഭവന്‍, ടാഗോര്‍ എന്നിങ്ങിനെ അഞ്ച് തീയറ്ററുകളിലായി ഇനി ഏഴ് ദിവസം സിനിമാക്കാലമാണ്. രാജ്യത്തെ ഏറ്റവും വലിയ ബാലചലച്ചിത്രമേളയെന്ന് വിശേഷണത്തോടെ ശിശുക്ഷേമ സമിതിയാണ്  ഫിലിം ഫെസ്റ്റിവല്‍ ഒരുക്കുന്നത്. സിനിമ കാണുന്നതിനൊപ്പം സിനിമ ചിത്രീകരിക്കാനും ഇത്തവണ അവസരമുണ്ട്.

കുട്ടികള്‍ നിര്‍മിച്ച അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് അവയില്‍ നിന്ന് മികച്ച നടനും നടിയും സംവിധായകനുമെല്ലാം തിരഞ്ഞെടുത്ത്  കുട്ടികളുടെ ആദ്യ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഇത്തവണ നല്‍കും. കുട്ടികള്‍ക്കെതിരായ അക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ കടമ എന്നതാണ് മേളയുടെ സന്ദേശം. വൈകിട്ട് രണ്ടിന് നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം ഉയരെയാണ് ആദ്യചിത്രം.