തിരിച്ചുവരില്ലെന്ന് കരുതി; തല മൊട്ടയടിച്ച് ഒറ്റക്ക് നടത്തിയ യാത്ര; മനസ്സുതുറന്ന് ലെന

കഴിഞ്ഞ ഏപ്രിലിൽ ഒറ്റക്ക് നടത്തിയ യാത്രയെക്കുറിച്ച് മനസ്സുതുറക്കുകയാണ് നടി ലെന. ജോലിത്തിരക്കുള്ള സമയത്ത് യാതൊരു തയ്യാറെടുപ്പുമില്ലാതെ പോയ യാത്രയായിരുന്നു അത്. രണ്ടുമാസം നീണ്ടുനിന്ന യാത്രയെക്കുറിച്ച് ജമേഷ് ഷോയിലാണ് ലെന സംസാരിച്ചത്. 

''ഏഴോ എട്ടോ സിനിമകൾ ചെയ്ത വർഷമുണ്ട്. അഭിനയം ജീവനാണെങ്കിലും അത് മാത്രം പറ്റില്ലല്ലോ ജീവിതത്തിൽ എന്ന ചിന്തയായിരുന്നു. 20 വർഷം കൊണ്ട് നൂറ് സിനിമകൾ. കഴിഞ്ഞ വർ‌ഷം ഫെബ്രുവരി തൊട്ടാണ് ചെറിയൊരു ഇടവേളയെക്കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് മൊട്ടയടിച്ച് ഹിമാലയത്തിൽ പോകുന്നത്. 

ഒരിക്കലും മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നില്ല ആ യാത്ര. എല്ലാ സ്വാതന്ത്ര്യത്തിന്റെും മുകളിലുള്ള ഒരു സ്വാതന്ത്ര്യം. ശരിക്കും ആകാശമല്ല ഒന്നിന്റെയും അതിര്. അതിനുമുകളിലും ആകാശമുണ്ട്. അതുവരെ വിമാനത്തിൽ കയറാത്ത ഒരുതരം അനുഭവമായിരുന്നു അന്ന്. നേപ്പാളിൽ ഒന്നുപോകണം എന്നായിരുന്നു ആദ്യത്തെ ചിന്ത. മേക്ക് മൈ ട്രിപ്പ് ആപ്പ് എടുത്തു, കാഠ്മണ്ഡു ടിക്കറ്റെടുത്തു, മറ്റൊരു പ്ലാനുമുണ്ടായിരുന്നില്ല. 

പോകുമ്പോൾ തിരിച്ചുവരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും താരം പറയുന്നു. തിരിച്ചുവരില്ലായിരുന്നു എന്നായിരുന്നു അപ്പോൾ തോന്നിയത്. തല മൊട്ടയടിച്ചിരിക്കുന്നതിനാൽ ആരും കണ്ടാൽ തിരിച്ചറിയുകയുമില്ല. 

പശുപതി ക്ഷേത്രത്തിൽ പോയി. കുറെ പേരെ കണ്ടു. കുറച്ചു ദിവസം കാഠ്മണ്ഡുവിൽ ചിലവഴിച്ചു. പൊടിനിറഞ്ഞ റോഡുകൾ കണ്ടപ്പോൾ മഞ്ഞുമലകൾ‌ കാണാൻ ആഗ്രഹം തോന്നി. എങ്ങനെ പോകണം എന്നൊന്നും അറിയില്ല. നേരെ പോഖ്റയിലേക്ക് പോയി. ബെംഗളുരുവിലുള്ള എന്റെ സുഹൃത്ത് മോഹന്റെ സുഹൃത്ത് രാജി അവിടെയുണ്ട്. വിളിക്കാനുള്ള നമ്പർ നേരത്തെ തന്നിരുന്നു. 

''ഞാൻ വിളിച്ചപ്പോൾ അവരുടെ സുഹൃത്തിന്റെ വീട് ശരിയാക്കിത്തന്നു. ഹോം സ്റ്റേ പോലെ. റൂമിന്റെ വാടക 200 നേപ്പാളി രൂപ. ഇന്ത്യൻ രൂപ ഒരു 150 രൂപ വരും. പൂന്തോട്ടമൊക്കെയായി നല്ല സൗകര്യം. സഞ്ചാരികളായ ഒരുപാട് മനുഷ്യരെ പരിചയപ്പെട്ടു. രണ്ടുമാസം അവിടെ ചിലവഴിച്ചിട്ടും കൊണ്ടുപോയ കാശ് തീർന്നില്ല എന്നതാണ് രസം. ഹോട്ടലുകളിലാണെങ്കിൽ എല്ലാത്തരം ഭക്ഷണവും കിട്ടും''- ലെന പറഞ്ഞു. 

സ്പിറ്റിവാലിയിൽ പോയിട്ടുണ്ട്. നേപ്പാളില്‍ പോയപ്പോഴാണ് എന്ന് നിന്റെ മൊയ്തീന്റെ അസോസിയേറ്റ് ഡയറക്ടർ ജിതിൻലാൽ വിളിച്ച് ഒരു ഗാനം ചിത്രീകരിക്കാനായി നേപ്പാൾ ട്രിപ്പ് കഴിയുമ്പോള്‍ സ്പിറ്റിവാലി വരെ വരാമോ എന്ന് ചോദിക്കുന്നത്. അപ്പോൾ ഞാൻ ശരിക്ക് ഡൽഹി വരെ വന്നാൽ മതി. അവിടെ നിന്ന് ഇവർക്കൊപ്പം മണാലി പോയി അവിടെനിന്ന് സ്പിറ്റി വാലിയിലെത്താം. ഈസ്റ്റേൺ ഹിമാലയയിൽ രണ്ടുമാസം ചിലവഴിച്ചു. ഇനി വെസ്റ്റേൺ ഹിമാലയ കൂടി പോയാൽ യാത്ര പൂർണമാകും എന്നായിരുന്നു എന്റെ ചിന്ത. 

അപ്പോഴാണ് ജിതിന്റെ മെയിൽ വരുന്നതും മറുപടി അയക്കുന്നതും. അല്ലെങ്കിൽ ചിലപ്പോൾ തിരിച്ചുവരില്ലായിരുന്നു. അങ്ങനെ അവിടെ പോയി വേട്ടക്കാർക്കൊപ്പം ഉൾ‌ക്കാടുകളിൽ പോയി താമസിക്കാൻ അവസരം കിട്ടി''-ലെന പറഞ്ഞു.