'നല്‍കിയ ചെക്ക് എന്റെ പോക്കറ്റിൽ തിരികെവെച്ചു; പ്രതിഫലം വാങ്ങാതെ ഖുശ്ബു മടങ്ങി'

പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് എന്ന സിനിമയിൽ അഭിനയിച്ചതിന് ഖുശ്ബു പ്രതിഫലം വാങ്ങിയില്ലെന്ന് സംവിധായകൻ രഞ്ജിത്. സിനിമക്ക് വേണ്ടി ഏഴ് ദിവസമാണ് ഖുശ്ബുവുള്‍പ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത്. എന്നാൽ ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താരം മടങ്ങിയതെന്ന് രഞ്ജിത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

''ഖുശ്ബുവും ഞാനും നല്ല സുഹൃത്തുക്കളാണ്. കയ്യൊപ്പിൽ നല്ലൊരു വേഷം അവർ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനിൽ ഒരു വേഷമുണ്ടെന്ന് അറിയിച്ചപ്പോൾ ഖുശ്ബു എത്തുകയായിരുന്നു. 

''ഷൂട്ട് തീർന്ന ദിവസം ലൊക്കേഷനിൽ നിന്ന് നേരെ എയർപോർട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാൻ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കയ്യിൽ നൽകി പറഞ്ഞു. തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം. ഇനി അതിന് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ എഴുതാം എന്ന് പറഞ്ഞു. 

''അവൾ ചെക്ക് ബുക്ക് വാങ്ങി മടക്കി എന്റെ കീശയിൽ വെച്ചുപറഞ്ഞു, അത് ഇവിടെ ഇരിക്കട്ടെ എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചിലവഴിച്ചിട്ടും പ്രതിഫലമൊന്നും വാങ്ങാതെയാണ് ഖുശ്ബു മടങ്ങിയത്''-രഞ്ജിത് പറഞ്ഞു.