‘എന്നെ അയാള്‍ പെണ്ണുപിടിയനാക്കി’; അവന്‍ അലറി; റോഷന്‍ ആന്‍ഡ്രൂസിനെ തുണച്ച് പെണ്‍കുട്ടി

സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ ഉയർന്ന വിവാദം പുതിയ തലത്തില്‍ എത്തിനില്‍ക്കവേ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. നിർമാതാവ് ആല്‍വിന്‍ ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയെ വീട്ടിൽ കയറി ആക്രമിച്ചെന്നായിരുന്നു ആദ്യം ഉയർന്ന പരാതി. ഇതിന് പിന്നാലെ പൊലീസ് കേസായതോടെ വിവാദം വലിയ ചർച്ചയായി. നിര്‍മാതാക്കളുടെയും സംവിധായകരുടെയും സംഘടനയും പ്രശ്നത്തില്‍ ഇടപെട്ടു. നിര്‍മാതാക്കള്‍ റോഷന്‍ ആന്‍ഡ്രൂസിനെ വിലക്കുന്ന സാഹചര്യം വരെയെത്തി. ഇൗ സംഭവത്തിൽ ഉള്‍പ്പെട്ട റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായികയായി പ്രവർത്തിച്ച പെൺകുട്ടിയാണ് കാര്യങ്ങള്‍ തുറന്നു പറയുന്നത്.  

അഭിനയിക്കാൻ പല അവസരങ്ങൾ വന്നപ്പോഴും സ്വന്തം മേഖല അഭിനയമല്ല സംവിധാനമാണെന്ന് മനസിൽ ഉറപ്പിച്ച് തുടങ്ങിയ യാത്രയാണ് തന്റേതെന്ന മുഖവുരയോടെയാണ് പെണ്‍കുട്ടി സംസാരിച്ചുതുടങ്ങിയത്. ഇപ്പോൾ വിവാദങ്ങളുടെ കൂട്ടത്തിൽ തന്റെ പേരും ഉൾപ്പെട്ടതിന്റെ പിരിമുറുക്കത്തിലാണ് താനെന്നും അവര്‍ പറയുന്നു. എന്താണ് വിവാദത്തിന് പിന്നിലുള്ള സത്യമെന്ന ചോദ്യത്തിന് അവർ മറുപടി പറയുന്നത് ഇങ്ങനെ:  

എന്റേയും റോഷൻ സാറിന്റേയും ജീവിതം തകർക്കുമെന്നാണ് ആല്‍വിന്‍ ജോണ്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്. ‘നീയും നിന്റെ സാറും അനുഭവിക്കും.. ഒരു മാസത്തിനുള്ളിൽ റോഷൻ ആൻഡ്രൂസ് എന്ന നിന്റെ സാറും നീയും സിനിമയിൽ നിന്നും പുറത്താകും. അവൻ എന്റെ വീട്ടിൽ കയറി എന്റെ അമ്മയുടെയും അച്ഛന്റെയും മുന്നിൽ പെണ്ണുപിടിയനാക്കി..’ പൊട്ടിത്തെറിച്ച് കൊണ്ട് അയാൾ എന്നോട് അവസാനം പറഞ്ഞതിങ്ങനെയാണ്.  ഞങ്ങളെ രണ്ടുപേരേയും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുകയാണ്. ആൽവിൻ എന്നോട് സംസാരിച്ചതിന്റെ മുഴുവൻ തെളിവുകളും എന്റെ ഫോണിലുണ്ട്. ഞാൻ റേക്കോർഡ് ചെയ്തിട്ടുണ്ട്. റോഷൻ സാറിനെ കൊല്ലുമെന്ന് വരെ പറഞ്ഞു ആൽവിൻ.

റോഷൻ ആൻഡ്രൂസും ആൽവിനും തമ്മിലുള്ള തർക്കത്തിന് എന്താണ് കാരണം?

കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ ‍‍ഞാൻ റോഷൻ സാറിനൊപ്പം പ്രവർത്തിക്കുന്ന സമയം. സിനിമയ്ക്ക് അകത്തും പുറത്തും വലിയ സൗഹൃദമുള്ള ആളാണ് ഞാൻ. കുറേ നല്ല സുഹൃത്തുക്കളാണ് സിനിമാമേഖലയിൽ നിൽക്കുന്നവരുെട ആദ്യ സമ്പാദ്യം. എന്നാൽ അക്കൂട്ടത്തിൽ എന്റെ ഗുരുനാഥനാണ് റോഷൻ ആൻഡ്രൂസ്. സാറിനോട് വലിയ കടപ്പാടുണ്ട്. സിനിമയെ പറ്റി പഠിക്കാനുള്ള വലിയ യൂണിവേഴ്സിറ്റിയായിട്ടാണ് സാറിനൊപ്പം പ്രവർത്തിച്ച നിമിഷങ്ങളെ കണ്ടത്. അങ്ങനെ പോകുന്നതിനിടയിലാണ് ആല്‍വിന്‍ ജോണ്‍ ആന്‍റണിയെ പരിചയപ്പെടുന്നത്. ഞങ്ങളുടെ സുഹൃത്ത് വലയത്തിലെ ഒരാളിയിരുന്നു ആൽവിനും.

പക്ഷേ ഒരിക്കൽ അയാൾക്ക് എന്നോട് പ്രണയം തോന്നിയിരുന്നു എന്ന് തുറന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ ആൽവിനോട് പറഞ്ഞു. എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്. അയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന്. അതു പറഞ്ഞതോടെ ആൽവിൽ എന്നോട് ക്ഷമ ചോദിക്കുകയും നല്ല സുഹൃത്തുക്കളായി ഇരിക്കാം എന്നു പറയുകയും ചെയ്തു. എന്നാൽ പിന്നീട് പലപ്പോഴും ആൽവിന്റെ ഭാഗത്ത് നിന്ന് ചില മോശം പെരുമാറ്റങ്ങളുണ്ടായി. ഒരിക്കൽ കാറിൽ വച്ച് ആൽവിൽ വളരെ മോശമായി എന്നോട് പെരുമാറി. ഒടുവിൽ ഞാൻ കാറിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. പിന്നാലെ ആൽവിൻ എന്നോട് വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തു. ആ സംഭവം എനിക്ക് വല്ലാത്ത മാനസിക പ്രയാസമുണ്ടാക്കി.

എന്റെ വിവാഹം വീട്ടിൽ ഉറപ്പിച്ച സമയമായിരുന്നു. റോഷൻ സാറാണ് എന്റെ പ്രണയകാര്യം വീട്ടിൽ അവതരിപ്പിക്കുന്നതും എന്റെ വിവാഹത്തിന് മുൻകൈ എടുക്കുന്നതും. എന്റെ ഗുരുവിനും ചേട്ടനും തുല്യം കാണുന്ന മനുഷ്യനാണ് അദ്ദേഹം. ആൽവിൽ എന്നോട് മോശമായി പെരുമാറിയ വിവരം സാറും അറിഞ്ഞു. ഒരു പെങ്ങളോട് മോശമായി പെരുമാറിയാൽ ആണുങ്ങളായ ചേട്ടൻമാർ ചോദിക്കും. അതുതന്നെയാണ് ഇവിടെ നടന്നത്. അദ്ദേഹം ആൽവിന്റെ വീട്ടിൽ പോകുന്നത് വരെയുള്ള കാര്യങ്ങൾ ഇങ്ങനെയാണ്. റോഷൻ സാർ ആൽവിന്റെ വീട്ടിലെത്തി അയാളുടെ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്. ഇത് അയാളിൽ വല്ലാത്ത പകയുണ്ടാക്കി. ഇതിന് പിന്നാലെ അയാൾ എന്നെ വിളിച്ചു. ഞാൻ ആ കോൾ റെക്കാർഡ് െചയ്തിട്ടുണ്ട്.

‘നിന്റെ സാർ ഇന്നെന്റെ വീട്ടിൽ വന്നിരുന്നു. എന്നെ വീട്ടുകാരുടെ മുന്നിൽ വെറും പെണ്ണുപിടിയനാക്കി. ഇതിന് അവൻ അനുഭവിക്കും. ഇനി മലയാള സിനിമയിൽ നീയും അവനും കാണില്ല. ഒരു മാസത്തിനുള്ളിൽ നിങ്ങൾ ഫീൽഡിൽ നിന്നും ഒൗട്ടാകും. നോക്കിക്കോ.’ ആൽവിൻ പറഞ്ഞു. റോഷൻ സാറിനെ വിളിച്ചും ഇയാൾ തെറി പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും വരെ അപഹസിച്ച് അയാൾ സംസാരിച്ചു. കൊല്ലുമെന്ന വരെ ആൽവിൽ പറഞ്ഞു. 

നിരപരാധിയായ റോഷൻ ആൻഡ്രൂസിനെ മനഃപൂർവം കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു പെണ്ണ് സിനിമയിൽ ഒന്നും ആവരുതെന്ന വാശിയിൽ നടക്കുന്ന കാര്യങ്ങളാണിതെല്ലാം. ഞങ്ങൾ പെണ്ണുങ്ങൾക്ക് സിനിമയിൽ ഒരു സ്ഥാനവുമില്ലന്നാണോ. എന്റെ ഇത്രനാളത്തെ സ്വപ്നവും അധ്വാനവുമാണ് ഇൗ വിവാദത്തിലൂടെ ഇല്ലാതാകുന്നത്. എന്നെയും സാറിനെയും ചേർത്ത് ഇങ്ങനെ അപവാദം പ്രചരിച്ച് രണ്ടുപേരുടേയും ജീവിതം നശിപ്പിക്കുകയാണ്. ‍ഞാൻ തിരുവനന്തപുരത്തെത്തി തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇപ്പോഴും നന്ദിയുള്ളത് റോഷൻ സാറിനോടാണ്. ഒരു പെങ്ങളെ പോലെ ഇപ്പോഴും പിന്തുണയ്ക്കുന്നതിന്. ഒപ്പം നിൽക്കുന്നതിന്.