ഗർഭകാലത്തെ ബോഡി ഷെയിമിങ്; എല്ലാവരും 'കരീന' അല്ല; തുറന്നടിച്ച് സമീറ റെഡ്ഡി

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ നടി സമീറ റെഡ്ഡി. ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സമീറ. എല്ലാവരും കരീന കപൂറല്ല എന്നാണ് സമീറ ഇത്തരം ട്രോളുകൾക്ക് നൽകുന്ന മറുപടി.

'പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂർ അല്ലല്ലോ"- സമീറ പറഞ്ഞു. 2015ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാർദെക്കും ആദ്യകുഞ്ഞ് ജനിച്ചത്. 

ആദ്യപ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാൻ നല്ല സമയമെടുത്തെന്ന് സമീറ പറയുന്നു. 'ഭാരം കുറക്കാൻ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവർക്ക് ലജ്ജയില്ലേ? ട്രോളുകൾക്കുള്ള എന്റെ മറുപടി ഇതാണ്: എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നൽകുകയാണ്.

2016 ഡിസംബറിലാണ് കരീന കപൂർ തൈമൂർ അലി ഖാന് ജന്മം നൽകിയത്. ഗർഭകാലത്ത് മോഡലിങ് രംഗത്ത് സജീവമായിരുന്നു കരീന. പ്രസവശേഷം വളരെപ്പെട്ടെന്ന് വ്യായാമത്തിലൂടെ പഴയ രൂപത്തിൽ കരീന മടങ്ങിയെത്തി. വീരെ ഡി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കുഞ്ഞിനെ നോക്കാതെ ജോലി ചെയ്യുന്നു എന്ന തരത്തിൽ കരീനക്കെതിരെ ട്രോളുകൾ വന്നിരുന്നു. 

അമ്മയാണെന്നും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്നും ചിലർ ഉപദേഷിച്ചു. ഇത്തരം വിമർശങ്ങളോട് കരീന പ്രതികരിച്ചത് ഇങ്ങനെ; ഒരു സ്ത്രീ അവള്‍ക്കിഷ്ടമുള്ള ജീവിതമാണ് നയിക്കേണ്ടത്. ഭയമില്ലാതെ ആത്മവിശ്വാസമില്ലാതെ വേണം ജീവിക്കാൻ. എന്റെ ജീവിതമന്ത്രം അതാണ്".

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വീരെ ഡി വെഡ്ഡിംഗ് എന്ന  ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പ്രസവശേഷം ഭാരം കൂടിയതിനാൽ തനിക്ക് പകരം മറ്റാരെയെങ്കിലും ചിത്രത്തില്‍ ഉൾപ്പെടുത്തണമെന്ന് കരീന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭര്‍ത്താവ് സെയ്ഫ് കരീനക്കൊപ്പം നിന്നു. വ്യായാമത്തിലൂടെ രൂപഭംഗി വീണ്ടെടുത്ത് ജോലിയിലേക്ക് മടങ്ങിയെത്താൻ കരീനയോട് നിർദേശിച്ചു. ജിമ്മിൽ പോകുമ്പോൾ മകനെയും കൊണ്ടുപോകൂ, മറ്റ് അമ്മമാർക്ക് മാതൃകയാകട്ടെ എന്നാണ് സെയ്ഫ് പറഞ്ഞതെന്ന് കരീന പറയുന്നു.