'നീയൊരു പുരുഷനാണോ?' അച്ഛന് പിന്നാലെ സഹോദരനെതിരെ പൊട്ടിത്തെറിച്ച് വനിത

അച്ഛന് പിന്നാലെ സഹോദരനെതിരെയും ആഞ്ഞടിച്ച് തമിഴ് നടി വനിത വിജയകുമാർ. തമിഴിലെ മുൻനിര താരങ്ങളിലൊരാളായ അരുൺ വിജയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് വനിത പ്രതികരിച്ചിരിക്കുന്നത്. 

അരുണിന്റെ മൂത്ത സഹോദരിയായ തന്നെ അച്ഛൻ ബലം പ്രയോഗിച്ച് ഇറക്കിവിട്ടിട്ടും അരുൺ ഒരക്ഷരം പോലും മിണ്ടിയില്ലെന്ന് വനിത ആരോപിക്കുന്നു. ''ഈ പ്രശ്നങ്ങള്‍ കുടുംബത്തിൽ നടക്കുമ്പോൾ അരുൺ ട്വിറ്ററിൽ കാറിന്റെയും ജിമ്മിൽ പോയതിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു. പണം മാത്രമാണ് എല്ലാവരുടെയും ചിന്ത. കുടുംബത്തെക്കുറിച്ച് ആർക്കും ഒരുത്തരവാദിത്തവുമില്ല. അന്യഗ്രഹത്തിൽ ജീവിക്കുന്നതുപോലെയാണ് അവരെല്ലാം പെരുമാറുന്നത്'', വനിത പറയുന്നു. 

വാടകയ്ക്ക് നൽകിയ വീട്ടില്‍ നിന്നും വനിതയെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. 

മകൾക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും സമയപരിധി കഴിഞ്ഞിട്ടും ഇറങ്ങിപ്പോകാത്തതിനെ തുടര്‍ന്ന് വിജയകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തനിക്ക് തുല്യ അവകാശമുള്ള വീട് ആണെന്നും ഇഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോകുമെന്നുമായിരുന്നു വനിതയുടെ നിലപാട്. അച്ഛനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് വനിത. 

എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പകരം വിഷയത്തില്‍ ഇടപെട്ട് സംഭവം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു. നടിയെ വാടക വീട്ടിലെത്തി പോലീസ് ഒഴിപ്പിക്കുകയും ചെയ്തു.പിന്നാലെ താരത്തിന്‍റെ എട്ട് സുഹൃത്തുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ തന്നേയും സുഹൃത്തുക്കളേയും അച്ഛന്‍ പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്ന് നടി ആരോപിച്ചു.

അച്ഛന്‍ ഗുണ്ടകളേയും പോലീസിനേയും വെച്ച് തന്നെ തല്ലി ചതച്ചെന്ന് നടി ആരോപിച്ചു. സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് ചെയ്തത്. സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛൻ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്. 

നടുറോഡിൽ റൗഡികളെും പൊലീസിനെയും ഉപയോഗിച്ച് തല്ലി ഇറക്കുകയായിരുന്നു എന്നെ. എന്തു ചെയ്യണമെന്ന് അറിയില്ല, സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടിൽ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. സിനിമാ നടി ആയതിനാൽ വാടയ്ക്കു വീട് ലഭിക്കുന്നില്ല, ഞാൻ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ തനിക്ക് എതിരെയാണെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞു.