തമിഴകത്തിൽ തല അജിത്തിന്റെയും വിജയ്യുടെയും ആരാധകർ തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലും തിയറ്ററുകളിലും ഇരു ഫാൻസുകാരും മൽസരത്തിലുമാണ്. നടൻ വിജയ് സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും അജിത്തിനാകട്ടെ ഔദ്യോഗിക ഫാൻ പേജ് പോലും ഇല്ല. മാത്രമല്ല സിനിമയുടെ പ്രമോഷനോ ഓഡിയോ ലോഞ്ചിന് പോലും താരം എത്താറില്ല. എന്നാൽ ഇപ്പോൾ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾക്കൊപ്പമുളള താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അന്ന് താരത്തെ കണ്ട വിജയ് ആരാധകന്റെ കുറിപ്പും ചര്‍ച്ചയാകുന്നു.
കോളജിൽ നടക്കുന്ന ക്വാഡ്കോപ്ട്ടര്‍ എന്നൊരു ഗവൺമെന്റ് പ്രൊജക്ടിൽ പങ്കെടുക്കാൻ എത്തിയതാണ് അജിത്ത്. സാങ്കേതിക വിദ്യകളുടെ പുത്തൻ വഴികൾ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് റേസിങും ഫോട്ടോഗ്രഫിയും മാത്രമല്ല മെക്കാനിക്ക് സംബന്ധമായ വിഷയങ്ങളോടും കമ്പമുണ്ട്. ക്വാഡ്കോപ്ട്ടര്‍ എങ്ങനെ പ്രവർത്തിക്കുമെന്നും അതിന്റെ ഡിസൈനിങിനെപ്പറ്റിയും എയർനോട്ടിക്കൽ വിഭാഗത്തിൽ കൂടുതലായി പഠിക്കാനാണ് താരം കോളജിൽ എത്തിയത്. ക്ലാസുകഴിഞ്ഞ് അര്‍ധരാത്രിയോടെയാണ് താരം പുറത്തിറങ്ങിയത്.
താരത്തിനായി കാത്തിരുന്ന വിജയ് ആരാധകൻ അദ്ദേഹത്തോട് പറഞ്ഞു. ‘സർ, 12 മണിക്കൂറായി താങ്കളെ കാണാന്‍ കാത്തിരിക്കുകയാണ് ഞാൻ.’ ഇതിന് അജിത്ത് നൽകിയ മറുപടി ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. പിന്നീട് വിജയ് ആരാധകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകളിങ്ങനെ..
‘കോടിക്കണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കുന്നത്. വിജയ് ആരാധകനായ എനിക്കും അങ്ങനെ ഒരു ഭാഗ്യമുണ്ടായി. അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചു, കൈ കൊടുത്തു. അദ്ദേഹം ആകെ തളർന്നിരിക്കുകയായിരുന്നു. എന്നാൽ ആ രാത്രിയിലും അദ്ദേഹം ഞങ്ങൾക്കൊപ്പം നിന്ന് ചിത്രമെടുക്കാൻ അനുവാദം നൽകി. സാർ ഞങ്ങൾ 12 മണിക്കൂറായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. അദ്ദേഹം മറുപടി നൽകി, ‘സോറി പാ, താങ്കളെ കാണാന്‍ ഞാന്‍ 26 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു...’ (അജിത്ത് തമിഴ് സിനിമയില്‍ എത്തിയിട്ട് 26 വര്‍ഷം കഴിഞ്ഞു)
അജിത്തിന്‍റെ മാസ് ഡയലോഗിന് കയ്യടിക്കുകയാണ് ഇപ്പോള്‍ വിജയ് ആരാധകരും.