മമ്മൂട്ടിയെപ്പോലും അമ്പരപ്പിച്ച് കുഞ്ഞച്ചന്‍റെ പ്രഖ്യാപനം; നടന്നത്, പ്രസംഗം, വിഡിയോ

അതിനാടകീയമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം. ആരാധകരും സിനിമാലോകവും മാത്രമല്ല, സാക്ഷാല്‍ മമ്മൂട്ടിയെപ്പോലും അമ്പരപ്പിച്ച പ്രഖ്യാപനം. ആട് രണ്ടിന്‍റെ വിജയാഘോഷത്തിനിടെ ആയിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. ഇരുട്ടുവീണ സ്റ്റേജില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചായിരുന്നു പരിപാടി. നിര്‍മാതാവ് വിജയ് ബാബു, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയവര്‍ ചടങ്ങിന് മേല്‍നോട്ടം നല്‍കി. സിനിമ പുറത്തിറങ്ങി ഇന്ന് 28 വര്‍ഷം തികയുകയാണ് എന്ന പ്രത്യേകതയുമുണ്ട്. അമ്പരപ്പ് മാറാതെയായിരുന്നു മമ്മൂട്ടിയുടെയും വാക്കുകള്‍. 

‘ഈ സംഭവം കൊള്ളാം. ഇവിടെ വരുമ്പോ ഞാന്‍ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല. വന്നപ്പോള്‍ സദസ്സിലെവിടെയോ ഇരുന്ന് ഇങ്ങോട്ട് വിളിച്ചുവരുത്തുന്ന പതിവൊക്കെയാണ് പ്രതീക്ഷിച്ചത്. ഇതിപ്പൊ ഇരുട്ടിലൊക്കെ നിര്‍ത്തി എന്നെ പേടിപ്പിച്ചു... ഇങ്ങനെ ചില ആറ്റംബോംബ് കരുതിവെച്ചാണ് എന്നെ വിളിച്ചതെന്ന് മനസിലായില്ല. ഏതായാലും നന്നായി. മലയാളത്തിലും ഇങ്ങനെ ചില ബുദ്ധിമാന്‍മാര്‍ ഒക്കെ ഉണ്ടല്ലോ...’ അദ്ദേഹം സദസിനെ കയ്യിലെടുത്തു. 

‘കോട്ടയം കുഞ്ഞച്ചന്‍റെ ലോഞ്ച് ആണെന്നുപോലും പറഞ്ഞില്ല. ഇവിടെവെച്ച് സംസാരിക്കാം എന്നൊക്കെയാണ് പറ‍ഞ്ഞത്. ഏതായാലും ഇനിയിപ്പോള്‍ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥയിലാണ് ഞാന്‍...’ നിറ‍ഞ്ഞ കയ്യടികള്‍ക്കിടെ മമ്മൂട്ടി പറ‍ഞ്ഞു. 

കോട്ടയം കുഞ്ഞച്ചന്‍ ഒരു തലമുറ ആവേശത്തോടെ വരവേറ്റ സിനിമയാണെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തം ഏറെയുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. 

ജയസൂര്യ, ബാലചന്ദ്രമേനോന്‍, ധര്‍മജന്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷികളായി.