ഓഹരിവിപണിയില്‍ വന്‍‌ വീഴ്ച തുടരുന്നു. സെന്‍സെക്സ് എണ്ണൂറ് പോയിന്‍റിലധികം ഇടിഞ്ഞു. നിഫ്റ്റി പത്തൊന്‍പതിനായിരത്തില്‍ താഴെ എത്തി. ഇസ്രയേല്‍– ഹമാസ് യുദ്ധത്തിന്‍റെ ആഘാതമാണ് തുടര്‍ച്ചയായ ആറ് ദിവസങ്ങളായി ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നത്.

ഇസ്രയേല്‍– ഹമാസ് യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടന്നതോടെ ആഗോളവിപണികളെ ബാധിച്ച അസ്വസ്ഥതയാണ് ഇന്ത്യന്‍ ഓഹരിവിപണിക്കും തിരിച്ചടിയായത്. സെന്‍സെക്സ് 502 പോയിന്‍റ് ഇടിഞ്ഞ് 63,546ലും നിഫ്റ്റി 160 പോയിന്‍റ് നഷ്ടത്തോടെ 18,962ലുമാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് വലിയ ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. 15 മിനിറ്റില്‍ നിക്ഷേപകര്‍ക്കുണ്ടായത് 3.5 ലക്ഷം കോടിരൂപയുടെ നഷ്ടം. കഴിഞ്ഞ ആറുദിവസത്തിനിടെ 17 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകര്‍ നേരിട്ടു. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ ഇടിവുണ്ടായത് റീട്ടെയില്‍ നിക്ഷേപകരുടെ നഷ്ടത്തിന്‍റെ ആഘാതം കൂട്ടി. യുദ്ധം ഏറെക്കാലം നീണ്ടുനിന്നാല്‍ അസംസ്കൃത എണ്ണവില വീണ്ടും കൂടുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. ഇതിന്‍റെ ചുവടുപിടിച്ച് കേന്ദ്രബാങ്കുള്‍ പലിശ കൂട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അമേരിക്കയില്‍ ബോണ്ട് വരുമാനം ഉയര്‍ന്നതോടെ ഓഹരിവിപണിയിലേക്കുള്ള താല്‍പര്യം കുറഞ്ഞതും ആഗോളതലത്തില്‍ തിരിച്ചടിയാണ്.

sensex falls over 800 points

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.