അതിജീവനത്തിന്റെ പാതയിലേക്കെത്താന്‍ കൈതാങ്ങ്; ബോധവല്‍കരണ സെഷനുകളുൾപ്പെടെയുള്ള വെബ്സൈറ്റുമായി ബോധിനി

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരയായവരെ അതിജീവനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ വെബ്സൈറ്റുമായി ബോധിനി. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള ബോധവല്‍കരണ സെഷനുകളുൾപ്പെടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും നിത്യസംഭവമായതോടെയാണ് ബോധിനി എന്ന സന്നദ്ധ സംഘടനയുടെ ഇടപെടൽ. സാമൂഹ്യവിപത്തുകള്‍ക്കെതിരെ ബോധവല്‍കരണം മാത്രമല്ല, അതിജീവനത്തിനായുള്ള ഇടപെടലുകളുമടക്കം വെബ്സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്. ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ ഇരയെക്കുറിച്ചുള്ള ചിന്ത കുറവാണെന്ന് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കുറ്റം തെളിയിക്കാനും കുറ്റവാളിയെ കണ്ടെത്താനും മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. ഈ പ്രക്രിയയില്‍ ഇരയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണെന്നും ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഒരു പ്രശ്‌നം ഉണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്നും, ആരെയൊക്കെ സമീപിക്കണമെന്നും www.bodhini.in എന്ന വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ആ പ്രശ്‌നങ്ങളെ അതിജീവിച്ചു ജീവിതത്തില്‍ എങ്ങനെ മുന്നോട്ടു പോകണമെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ വിവിധ സെഷനുകളിലൂടെയും സന്ദർശകർക്ക് ലഭ്യമാണ്

Bodhini launches website to bring victims of online crime and sexual assault to the path of survival