ഇനി 13 റീചാര്‍ജ് വേണ്ട; എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാനും

File Photo

ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിക്കു പിന്നാലെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ള റീചാർജ് പ്ലാനും, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്നതുമായ റീചാർജ് പ്ലാനും ആരംഭിച്ചു.

ഇതുവരെ പ്രതിമാസ റീചാർജ് ആയി ലഭിച്ചിരുന്നത് 28 ദിവസത്തെ കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതൽ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷൻ താരിഫ് ഓർഡറിൽ ഭേദഗതി വരുത്തിയത്. പുതിയ പ്ലാനുകളെക്കുറിച്ചറിയാൻ: bit.ly/traiplan28 ദിവസം കാലാവധിയാണ് പ്രതിമാസ പ്ലാനുകൾക്കുള്ളതെങ്കിൽ ഒരു വർഷം 12 തവണ റീചാർജ് ചെയ്യേണ്ട സ്ഥാനത്ത് 13 തവണ റീചാർജ് ചെയ്യേണ്ടി വരും. 

28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാൽ ഒരു വർഷം 13 മാസമുണ്ടാകും (365/13=28.07). ചുരുക്കത്തിൽ ഓരോ വർഷവും ഒരു മാസത്തെ പണം അധികമായി ടെലികോം കമ്പനികൾക്ക് ലഭിക്കുമെന്നാണ് പരാതി. തുടർന്നാണ് എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാനുകൾ അധികമായി വേണമെന്ന് നിർദേശിച്ചത്. 

ചില മാസങ്ങളിൽ 30 ദിവസവും ചിലതിൽ 31 ദിവസവും ഫെബ്രുവരിയിൽ 28/29 ദിവസവുമുള്ളതിനാൽ‌ ഒരേ തീയതിയിൽ റീചാർജ് സാധ്യമല്ല. അങ്ങനെയെങ്കിൽ ആ മാസങ്ങളിലെ അവസാന ദിവസത്തെ തീയതി വേണം പരിഗണിക്കാൻ. അതായത് മാർച്ച് 31ന് റീചാർജ് ചെയ്തയാൾക്ക് ഏപ്രിൽ 30നായിരിക്കും അടുത്ത റീചാർജ്.