തകർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ; എന്നാൽ ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്; ആർബിഐ

2022-ൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് നൽകിയ ക്ഷീണത്തിൽ നിന്നും ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലായിരുന്നു. എന്നാൽ റഷ്യ യുക്രൈൻ യുദ്ധം ലോക രാജ്യങ്ങൾക്ക് തിരിച്ചടി നൽകി. ഇത് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കുകയാണെന്നാണ്  ആർബിഐ റിപ്പോർട്ടിൽ പറയുന്നത്. 

കോവിഡ് പാൻഡെമിക്കിന്റെ പുനരുജ്ജീവനം, ചൈനയിലെ മാന്ദ്യം, പാരീസ് ഉടമ്പടി ലക്ഷ്യങ്ങളെ മറികടക്കുന്ന കാലാവസ്ഥാ സമ്മർദ്ദം എന്നിവ ലോകത്തെ മറ്റ് സാമ്പത്തിക ആശങ്കകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും പ്രതികൂലമായ അന്താരാഷ്ട്ര സംഭവവികാസങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്, പുരോഗതി പ്രാപിക്കുന്നതിനോടൊപ്പം മാക്രോ ഇക്കണോമിക് സാധ്യതകളും മെച്ചപ്പെടുന്നുണ്ടെന്ന് ആർബിഐ പറയുന്നു. 

നാഷണല്‍ ഇന്‍ഫ്രസ്ട്രക്ടചര്‍ പ്ലാനും മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈനും അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഊന്നല്‍നല്‍കുന്നതാണ്. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായിട്ടും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടു. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനായതും വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ഉപഭോക്തൃ ആത്മവിശ്വാസം ഉയര്‍ത്താനുമായി- റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യ–യുക്രെയ്ൻ യുദ്ധം, വർധിച്ച ക്രൂഡ് ഓയിൽ വില എന്നിവയടക്കമുള്ള കാരണങ്ങളാൽ രാജ്യത്തിന്റെ സാമ്പത്തികവളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുകയും നാണ്യപ്പെരുപ്പം വർധിക്കുകയും ചെയ്യുമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ മാസം വ്യകത്മാക്കിയ കാര്യമാണ്. 3 വർഷമായി വളർച്ച ശക്തിപ്പെടുത്തുകയായിരുന്നു മുൻഗണനയെങ്കിൽ ഇനിയിത് നാണ്യപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾക്കാണെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുകയും ചെയ്തു.