ഐ.ബി.എമ്മിന്റെ അത്യാധുനിക ഡെവലപ്പ്മെന്റ് സെന്റര്‍ കൊച്ചിയില്‍

ആഗോള ഐ.ടി.ഭീമനായ ഐ.ബി.എമ്മിന്റെ അത്യാധുനിക ഡെവലപ്പ്മെന്റ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സടക്കമുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന  സോഫ്റ്റ്‌വെയര്‍ ലാബുകളാണ് തുടങ്ങുന്നത്. കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയശേഷം മുഖ്യമന്ത്രിയാണ് ഫെയ്സ്ബുക്കിലൂടെ ഐബിഎമ്മിന്റെ വരവറിയിച്ചത്. 

ഐ.ബി.എം. അതവാ ഇന്റര്‍നാഷണല്‍ ബിസിനസ് മെഷിന്‍സ് കോര്‍പറേഷന്‍ യു.എസിലെ ന്യൂയോര്‍ക്കില്‍ നിന്ന് തുടങ്ങി 171 രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മള്‍ട്ടി നാഷണല്‍ ടെക്നോളജി കമ്പനി. ഐബിഎമ്മിന്റെ ശിഖിരങ്ങള്‍ ഇങ്ങ് കേരളത്തിലേക്കും നീളുന്നു. 

കംപ്യൂട്ടര്‍ ഹാഡ്‌വെയറുകളും , മിഡില്‍വെയറുകളും, സോഫ്റ്റ്‌വെയറുകളും നിര്‍മ്മിക്കുന്ന ഐ.ബി.എം  ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  ഹൈബ്രിഡ് ക്ലൗഡ് സാങ്കേതിക വിദ്യകളില്‍ മികവുറ്റ പരീക്ഷണങ്ങളിലാണ്. ഇതിനുവേണ്ട അത്യാധുനിക സെന്ററാണ് കൊച്ചിയില്‍ തുടങ്ങുന്നത്. ഡേറ്റപ്രോസസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ പുതിയ ഉല്‍പനങ്ങള്‍ കൊച്ചിയില്‍ നിര്‍മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഐബിഎം ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍,  സോഫ്റ്റ് വെയര്‍ ലാബ് വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് കമ്പനിയുടെ കേരളത്തിലേക്കുള്ള വരവറിയിച്ചത്.

ഐബിഎമ്മിന്റെ വരവ് കേരളത്തിന്റെ ഐ.ടിമേഖലയുടെ കുതിപ്പിന് കാരണമാവുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു