കഴിവുള്ള ജീവനക്കാരെ കിട്ടാനില്ല; നിര്‍മിത ബുദ്ധിയെ ആശ്രയിക്കാൻ‌ സ്ഥാപനങ്ങൾ

പ്രതീകാത്മക ചിത്രം

കഴിവുള്ള ജീവനക്കാരെ കിട്ടാന്‍ ഇക്കൊല്ലം ബുദ്ധിമുട്ടേറെയെന്ന് പഠന റിപ്പോര്‍ട്ട്. അതിനാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നിര്‍മിത ബുദ്ധിയെ ആശ്രയിച്ചേക്കും. സീനിയര്‍ മാനേജ്മെന്റ് തലത്തില്‍ ജോലിമാറ്റത്തിന് 30 ശതമാനം ശമ്പളവര്‍ധനയാണ് പൊതുവെ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഉദ്യോഗാര്‍ഥികളുടെ മനോഭാവത്തില്‍ വന്ന മാറ്റമാണ് കോര്‍പറേറ്റുകള്‍ക്ക് തിരിച്ചടിയാകുന്നത്. ഓരോ ഉദ്യോഗാര്‍ഥിയും പ്രാധാന്യം നല്‍കുന്നത് ശമ്പളത്തിനുതന്നെയെന്ന് സീല്‍ എച്ച് ആര്‍ സര്‍വീസസ് നടത്തിയ സര്‍വെയില്‍ വ്യക്തമായി. അതിനാല്‍ കോര്‍പറേറ്റുകള്‍ക്ക്, ശമ്പളയിനത്തിലെ ബജറ്റ് ഗണ്യമായി ഉയര്‍ത്തേണ്ട സ്ഥിതിയാണ്. സ്ഥാപനത്തിന്റെ ലൊക്കേഷനും വാഗ്ദാനം ചെയ്യുന്ന പദവിക്കുമാണ് പിന്നീട് ഉദ്യോഗാര്‍ഥികള്‍ മുന്‍തൂക്കം നല്‍കുന്നത്.  സര്‍വെയില്‍ പങ്കെടുത്ത കമ്പനികളില്‍ 62 ശതമാനവും നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജന്‍സിന്റെ സാധ്യതകള്‍ ആരായുകയാണെന്ന് അഭിപ്രായപ്പെട്ടു. 

അതേസമയം, 52 ശതമാനം കമ്പനികള്‍ ചെറുപ്പക്കാരായ ടാലന്റുകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലുമാണ്. സോഷ്യന്‍ നെറ്റ്്വര്‍ക്കുകള്‍ വഴി ബ്രാന്‍ഡ് ഇമേജ് കൂട്ടി ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കാനും കമ്പനികള്‍ ശ്രദ്ധിക്കുന്നുണ്ട്. സര്‍വെയില്‍ പങ്കെടുത്ത സീനിയര്‍ മാനേജ്മെന്റ് തലത്തിലുള്ളവരില്‍ 30 ശതമാനം പേര്‍ ജോലിമാറ്റത്തിന് 30 ശതമാനമെങ്കിലും ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നു. 40 ശതമാനം പേര്‍ ഇരുപതിനും മുപ്പതുശതമാനത്തിനും ഇടയിലുള്ള വര്‍ധനയാണ് ആവശ്യപ്പെട്ടത്. മധ്യ തലത്തിലുള്ള ജീവനക്കാരില്‍ പകുതിയും ഇരുപതിനും മുപ്പതുശതമാനത്തിനുമിടയിലുള്ള ശമ്പളവര്‍ധന പ്രതീക്ഷിക്കുന്നു.