മത്സ്യോത്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴിവയ്ക്കുന്ന മള്‍ട്ടിസ്പീഷീസ് അക്വാകള്‍ച്ചര്‍ സെന്‍റര്‍ വല്ലാര്‍പാടത്ത് പ്രവര്‍ത്തനം തുടങ്ങി. വിവിധയിനം മല്‍സ്യങ്ങളുടെ രോഗരഹിതമായ കുഞ്ഞുങ്ങള്‍ ഇവിടെ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കും. എംപെഡയുടെ കീഴിലുള്ള ഒമ്പത് ഏക്കറിലെ പദ്ധതി കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു.
ആഗോളതലത്തില്‍ ഏറെ വാണിജ്യപ്രാധാന്യമുള്ള കാരച്ചെമ്മീന്‍, വളവോട് , കാളാഞ്ചി, മോത, ഗിഫ്റ്റ് തിലാപ്പിയ, ഞണ്ട് എന്നിവയുടെ കുഞ്ഞുങ്ങളെയാണ് ആദ്യപടിയായി ഇവിടെ നിന്നും നല്‍കിത്തുടങ്ങുന്നത്. സെന്‍ററിലെ 20 ദശലക്ഷം ശേഷിയുള്ള കാരച്ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രമാണ് ഏറ്റവും വലിയ ആകര്‍ഷണം. ഒരു കാലത്ത് ഇന്ത്യയിലെ ചെമ്മീന്‍ കൃഷിയുടെ മുഖ്യ ആകര്‍ഷണമായിരുന്ന കാരച്ചെമ്മീന്‍ കൃഷിയുടെ പുനരുജ്ജീവനവും ഇതിലൂടെ എം. പി. ഇ. ഡി. എ ലക്ഷ്യമിടുന്നു. അര ലക്ഷം ഞണ്ട് കുഞ്ഞുങ്ങളെയും പരിപാലിക്കാന്‍ ശേഷിയുള്ള 6 നഴ്സറികളും പദ്ധതിയില്‍ സജ്ജമാണ്. എം. പി. ഇ. ഡി. എ യുടെ ഈ ചുവടു വയ്പ് മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശമടക്കമുള്ള രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതേ രീതിയിലുള്ള മറ്റ് സെന്‍ററുകള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷികോത്പന്നമേഖലയിലെ കയറ്റുമതി 600 കോടി ഡോളറിന്റേതാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം.
ജപ്പാന്‍, കൊറിയ മുതലായ രാജ്യങ്ങളില്‍ ഇന്ത്യയിലെ സമുദ്രോല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. അവിടെ നിന്നുള്ള വാണിജ്യ സംഘത്തെ ഉള്‍പ്പെടുത്തി കേരളത്തില്‍ വാണിജ്യ-നിക്ഷേപക സംഗമം വിളിക്കാവുന്നതാണെന്ന് മന്ത്രി നിര്‍ദേശിച്ചു.