രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇക്കൊല്ലം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇക്കൊല്ലം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്. 7.4 ശതമാനമായാണ് സമ്പദ്‌വ്യവസ്ഥ വളരുക. എന്നാല്‍ അടുത്തകൊല്ലം 7.3 ശതമാനമായി ചുരുങ്ങുമെന്നും മൂഡീസ് പറയുന്നു.  

2019–20 വര്‍ഷത്തേക്കുള്ള മൂഡീസിന്റെ ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ അവലോകനം ചെയ്തിരിക്കുന്നത്. 2018 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പകുതിയില്‍ 7.9 ശതമാനമായിരുന്നു വളര്‍ച്ച. നോട്ട് നിരോധനത്തിന്‍റെ ബേസ് ഇഫെക്ട് മൂലമാണിതെന്ന് മൂഡീസ് വിലയിരുത്തുന്നു. എന്നാല്‍ പലിശ നിരക്കുകകള്‍ ഉയര്‍ന്നതിനാല്‍ കടമെടുക്കുന്നതിനുള്ള ചെലവ് കൂടിയത് സാമ്പത്തികരംഗത്തിന് തിരിച്ചടിയാണ്. ഇതുമൂലം രണ്ടാംപകുതിയില്‍ വളര്‍ച്ച കുറയും. 2019 ആകുമ്പോഴേയ്ക്ക്  വളര്‍ച്ച 7.3 ശതമാനം ആയാണ് ചുരുങ്ങുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് തടസമാകുന്നതും സാമ്പത്തികരംഗം തന്നെയായിരിക്കുമെന്നും മൂഡീസ് വിലയിരുത്തുന്നു.

 എണ്ണവില ഉയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും ജീവിതച്ചെലവ് വര്‍ധിക്കുകയാണ്. ചെലവ് ചുരുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നതോടെ ഡിമാന്‍ഡ് കുറയും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണം ലഭ്യമാക്കാത്തതിനാല്‍ വായ്പാ വിതരണത്തിലെ വളര്‍ച്ചയും കുറയുമെന്ന് മൂഡീസ് കണക്കുകൂട്ടുന്നു. അമേരിക്ക–ചൈന വ്യാപാര യുദ്ധം മൂലം ആഗോളതലത്തില്‍ സാമ്പത്തികവളര്‍ച്ച 2.9 ശതമാനമായി കുറയുമെന്നും മാക്രോ ഔട്ട്ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.