കടബാധ്യത; എയർസെല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ

കടബാധ്യത ഭീമമായതിനെ തുടർന്ന് ടെലികോംകമ്പനിയായ എയർസെല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ. കമ്പനിയെ   പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ദേശിയ കമ്പനി നിയമ ട്രിബ്യൂണലിനെ എയർസെൽ സമീപിക്കും. മാതൃകമ്പനിയായ മാക്സിസിൻറെ പിൻമാറ്റമാണ് എയർസെല്ലിന് തിരിച്ചടിയായത്. 

ടെലികോം രംഗത്തേക്കുള്ള റിലയൻസ് ജിയോയുടെ കടന്നുവരവോടെയാണ് ഇതരകമ്പനികളുടെ നേട്ടംകുറഞ്ഞത്. ഇത്തരത്തിൽ തിരിച്ചടിനേരിട്ട കമ്പനിയാണ് എയർസെൽ. നിലവിൽ പതിനയ്യായിരംകോടിയിലധികം കടബാധ്യതയിലാണ് കമ്പനി. വായ്പ നൽകിയവരുമായി ധാരണയിലെത്താനായി ‌‌എസ്ബിഐ അടങ്ങുന്ന ബാങ്ക് കൺസോഷ്യവുമായി പലവട്ടം ചർച്ചനടത്തി. എന്നാല്‍ , തീരുമാനമായില്ല. ഈ ശ്രമം പരാജയപ്പെട്ടതും, വായ്പാതിരിച്ചടവിന് മറ്റ് വഴികളില്ലാതെവന്നതുമാണ്, പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യവുമായി എയർസെൽ ട്രൈബ്യൂണലിനെ സമീപിക്കുന്നത്.  

മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സിസാണ് എയർസെല്ലിൻറെ മാതൃകമ്പനി. വിപണിയിൽനിന്ന് ലാഭംകൊയ്യാനാകാതെ വന്നതോടെ, കൂടുതൽ പണംമുടക്കി സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്നതിനോട് മാക്സിസിന് താൽപര്യമില്ലാതായി. നേരത്തെ ടുജി സ്പെക്ട്രം അഴിമതിയിലും കമ്പനിഅകപ്പെട്ടിരുന്നു. അന്തിമതീരുമാനം കൈക്കൊള്ളുന്നതിനായി ബാങ്ക് കൺസോഷ്യം ഉടൻയോഗംചേരുമെന്നാണ് റിപ്പോർട്ട്. 

തീരുമാനംഅനുകൂലമായില്ലെങ്കിൽ  ഇന്ത്യൻ ടെലികോം രംഗത്തുനിന്നുതന്നെ, എയർസെല്ലിൻറെ പേര് അപ്രത്യക്ഷമായേക്കും. അയ്യായിരത്തോളമുള്ള ജീവനക്കാരുടേയും, ടവർ ഓപ്പറേറ്റുമാരുടേയും അടക്കം ഭാവി അനിശ്ചിതത്വത്തിലാകും. ഇവര്‍ക്ക് ശമ്പളംനൽകുന്നത് കഴിഞ്ഞയാഴ്ച മുതൽ കമ്പനിനിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.