Supreme Court of India

കടമെടുപ്പ് പരിധിയില്‍  കേരളവും കേന്ദ്രവും തമ്മില്‍  ചര്‍ച്ചക്ക്  സുപ്രീംകോടതിയില്‍  ധാരണ . സമയവായത്തിലൂടെ പ്രശ്നപരിഹാരത്തിനുള്ള സുപ്രീംകോടതി നിര്‍ദേശം ഇരുവരും അംഗീകരിക്കുകയായിരുന്നു . ചര്‍ച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും തിങ്കളാഴ്ച കോടതിയെ അറിയിക്കും 

 

കടമെടുപ്പ് പരിധിയിലെ നിയന്ത്രണം സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് കേരളത്തിന്‍റെ ഹര്‍ജിയാണ് സമവായ ചര്‍ച്ചക്കുള്ള വാതില്‍ തുറന്നത്. രാവിലെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരസ്പരം ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചുകൂടെ എന്ന് ആരാഞ്ഞിരുന്നു. ചര്‍ച്ചകള്‍ക്ക് സമ്മതം മൂളിയ ഇരുപക്ഷത്തോടും നിലപാട് ഉച്ചക്ക് 2 മണിക്കറിയിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.  

 

കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നാളെ തന്നെ ഡല്‍ഹിയിലെത്തുമെന്നും രണ്ടു ദിവസത്തെ  ബജറ്റ് ചര്‍ച്ചക്ക് ശേഷം മന്ത്രിയുമെത്തുമെന്നും കേരളത്തിന് വേണ്ടി കപില്‍ സിബല്‍  പറഞ്ഞു. പിഎഫ് അടക്കാന്‍ പോലും നിവൃത്തിയിലാത്ത തരത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി നീങ്ങുകയാണെന്നും തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ അടിയന്തിരമായി  ഹര്‍ജി തീര്‍പ്പാക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു . അടിയന്തിരസാഹചര്യം ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചു . കോടതിയിലുള്ള ഹര്‍ജിയുടെ മെറിറ്റിന്  പുറത്താവും കേരളം കേന്ദ്രവും ചര്‍ച്ച നടത്തുക. 

 

Supreme Court asks Kerala, Centre to resolve issue of borrowing limit through dialogue