k-babu-election-case

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ.ബാബുവിന് തിരിച്ചടി. എം സ്വരാജ് നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വിധിച്ചു. തിരഞ്ഞെടുപ്പ് കേസില്‍ വാദം തുടരാമെന്നും സുപ്രീംകോ‍ടതി വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പരസ്യപ്രതികരണത്തിനില്ലെന്ന് കെ.ബാബു അറിയിച്ചു. 

എം.സ്വരാജ് നല്‍കിയ  തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെ.ബാബു നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് സുപ്രീംകോടതി  വിധി. ഹൈക്കോടതിയിലെ വാദത്തിന്‍റെ ന്യൂനതകള്‍ കെ.ബാബുവിന്‍റെ അഭിഭാഷകന്‍ റോമി ചാക്കോ ഉയര്‍ത്തിയെങ്കിലും അതെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് ഹര്‍ജി ചോദ്യം ചെയ്ത് കെ.ബാബു ഉന്നയിച്ച വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യ തന്നെ നിലനില്‍ക്കുന്നതല്ലെന്ന എം.സ്വരാജിന്‍റെ അഭിഭാഷകന്‍ പി.വി ദിനേശിന്‍റെ വാദങ്ങള്‍ ജസ്റ്റീസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. ഇതോടെ ഹൈക്കോടതയില്‍ തല്‍ക്കാലത്തേക്ക് നീട്ടിവെച്ചിരുന്ന തിരഞ്ഞെടുപ്പ് കേസില്‍ വാദം തുടരാമെന്നും സുപ്രീംകോ‍ടതി വ്യക്തമാക്കി.  

മതചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് കെ.ബാബു തിരഞ്ഞെടുപ്പ് വിജയം നേടിയതെന്നാണ് എം.സ്വരാജിന്‍റെ ഹര്‍ജി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പരസ്യപ്രതികരണത്തിനില്ലെന്ന് കെ ബാബു ഫോണില്‍ അറിയിച്ചു. ഹൈക്കോടതയിലെ  തിരഞ്ഞെടുപ്പ് കേസ് സ്റ്റേ ചെയ്യണമെന്ന കെ.ബാബുവിന്‍റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതിയിലേ കേസ് തല്‍ക്കാലത്തേക്ക് നീട്ടിവെച്ചതിന് ശേഷമാണ് അതിവേഗം വാദം കേട്ട് സുപ്രീംകോടതി വിധി പറഞ്ഞത്.

Setback to K. Babu in Tripunithura assembly election case