അധിക്ഷേപ പ്രസംഗം നടത്തി; സാബു എം.ജേക്കബിനെതിരെ പരാതിയുമായി എംഎല്‍എ

പി.വി.ശ്രീനിജിൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപ പ്രസംഗത്തിൽ ട്വന്‍റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു.എം ജേക്കബിനെതിരെ പരാതി. പി.വി.ശ്രീനിജിനും, സിപിഎം പ്രവർത്തകയുമാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. ഞായറാഴ്ച എറണാകുളം പൂതൃക്കയിൽ നടന്ന ട്വന്റി ട്വന്റി സമ്മേളനത്തിലാണ് എംഎൽഎയെ അധിക്ഷേപിച്ചുള്ള സാബു എം ജേക്കബിന്റെ പ്രസംഗം

പ്രസംഗത്തിലെ പരാമർശങ്ങൾ ജാതീയമായും, വംശീയമായും തന്നെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പി.വി.ശ്രീനിജിൻ എം.എൽ.എ പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം സാബു.എം.ജേക്കബിനെതിരെ കേസെടുക്കണമെന്ന് ആവശ്യം. പ്രസംഗം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന്  പരാതിയിലുണ്ട്. സാബു.എം.ജേക്കബിന് പുറമേ വേദിയിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കെതിരെയും നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെടുന്നു. പരാമർശങ്ങൾക്കെതിരെ സിപിഎം പ്രവർത്തകയായ ശ്രുതി ശ്രീനിവാസനും പൊലീസിന് സമാന പരാതി  നൽകിയിരുന്നു.

സമ്മേളനത്തിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനത്ത് വേദി നിഷേധിച്ചതിനെതിരെ ട്വന്റി 20 ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് പിന്നീട് സമ്മേളനം മൈതാനത്ത് നടത്തിയത്. സാബു.എം.ജേക്കബിന് പുറമെ സമ്മേളനത്തിൽ പ്രസംഗിച്ചവരെല്ലാം സർക്കാരിനും, എം.എൽഎക്കും എതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു. സമ്മേളനം നടത്താതിരിക്കാൻ എംഎൽഎ ഇടപെട്ടുവെന്നായിരുന്നു ആരോപണം.

MLA filed a complaint against Sabu M. Jacob