dr-ea-ruwais-2
  • കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്
  • ചോദ്യംചെയ്യലിന് ശേഷം അറസ്റ്റില്‍ തീരുമാനമെന്ന് പൊലീസ്

 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന ഡോക്ടർ റുവൈസിനെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റില്‍ തീരുമാനമെന്ന് പൊലീസ്. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. ഉയർന്ന സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പൊലീസിന് മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

 

ചൊവ്വാഴ്ച രാവിലെയാണ് രണ്ടാംവർഷ പി ജി വിദ്യാർഥിയായിരുന്ന ഷഹാനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷഹാനയും റുവൈസും അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹാലോചന നടത്തിയപ്പോൾ 150 പവനും ബിഎംഡബ്ല്യു കാറും ഭൂമിയും ഉൾപ്പെടെ ഉയർന്ന സ്ത്രീധനം റുവൈസിന്‍റെ പിതാവ് ആവശ്യപ്പെട്ടു. 50 പവനും 50 ലക്ഷം രൂപയും കാറും നൽകാമെന്ന് ഷഹാനയുടെ കുടുംബം അറിയിച്ചു. അത് പോരെന്നു പറഞ്ഞ് വിവാഹബന്ധത്തിൽ നിന്ന് പിന്മാറി. ഇതിലുള്ള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് മാതാവും സഹോദരിയും നൽകിയിരിക്കുന്ന മൊഴി.

 

Death of a young doctor dr ea ruwais police custody