sivakumar-congress

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചാക്കിട്ടു പിടിക്കാന്‍ കെ.ചന്ദ്രശേഖര്‍ റാവു ശ്രമം തുടങ്ങിയതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ആരോപിച്ചു. രാജസ്ഥാനില്‍ മുതിര്‍ന്ന ബിജെപി നേതാവ് വസുന്ധരാ രാജെ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. 

മധ്യപ്രദേശില്‍ 230 ഉം രാജസ്ഥാനില്‍ 199 ഉം ഛത്തീസ്ഗഡില്‍ 90 ഉം തെലങ്കാനയില്‍ 199 ഉം സീറ്റുകളിലാണ് വിധിയെഴുത്ത് നടന്നത്. മിസോറമില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ച്ചയിലേയ്ക്ക് മാറ്റി. എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തരയോടെ ജനഹിതത്തിന്‍റെ ചിത്രം തെളിയുമെന്നാണ് കരുതുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കും തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനും ഭൂരിഭാഗം എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രവചിക്കുന്നു. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച്ച സംസ്ഥാന മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. കനത്ത പോരാട്ടം നടന്ന തെലങ്കാനയില്‍ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അട്ടിമറികള്‍ ഒഴിവാക്കാന്‍ ഡി.കെ ശിവകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം നിയോഗിച്ചു. നേതാക്കളെ മറുകണ്ടം ചാടാന്‍ ബിആര്‍എസ് പ്രേരിപ്പിക്കുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍‌ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വസുന്ധര രാജെ ആര്‍എസ്എസ് നേതൃത്വത്തെ കണ്ടത് മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന സൂചനയുണ്ട്. 

AICC advised to Karnataka Deputy Chief Minister D.K. Shivakumar to go to Hyderabad