padmakumar-case

കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ടുപോകലില്‍ നിര്‍ണായക മൊഴി  പുറത്ത്. ആറുവയസുകാരിക്കൊപ്പം സഹോദരനെയും തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ലക്ഷ്യമിട്ടു. ആണ്‍കുട്ടി പ്രതിരോധിച്ചതും കാറില്‍ നിന്ന് താഴെവീണതും ശ്രമം പാളാന്‍ കാരണമായി. രണ്ടു കുട്ടികളെയും കൊണ്ടുപോയി രഹസ്യമായി പണം  ചോദിക്കുകയായിരുന്നു ലക്ഷ്യം. രക്ഷപെട്ട സഹോദരന്‍ വിവരം പുറത്തറിയിച്ചതോടെ ഈ ശ്രമം പരാജയപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മറ്റൊരുസംഘം സഹായിച്ചെന്നും പ്രതി പത്മകുമാറിന്റെ മൊഴി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്ന് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. മകളുടെ നഴ്സിങ് പ്രവേശനത്തിനു നല്‍കിയ അഞ്ച് ലക്ഷം തിരിച്ചുകിട്ടിയില്ലെന്ന് പ്രതി. പ്രവേശനവും കിട്ടിയില്ല, കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. കുട്ടിയെ പാര്‍പ്പിച്ചത് ചിറക്കരയിലെ ഫാമിലായിരുന്നു. പൊലീസ് ഫാം ഹൗസിലെത്തി പരിശോധന നടത്തി. വെള്ള കാര്‍ ചിറക്കര ഭാഗത്ത് പോയ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എട്ടുവര്‍ഷം മുന്‍പ് വാങ്ങിയ മൂന്നേക്കര്‍ സ്ഥലത്താണ് ഫാമുള്ളത്. ഇവിടെ ഓടിട്ട വീടുണ്ട്. ഒറ്റനിലയുള്ള ഓടിട്ട വീട്ടിലായിരുന്നു രാത്രി പാര്‍പ്പിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നു. വീട്ടിലെ ആറു നായ്ക്കളെ ചിറക്കര ഫാമിലേക്ക് മാറ്റിയത് ഇന്നലെയാണ്. 

 

കൊല്ലം ഓയൂരില്‍  കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളാണ് കസ്റ്റഡിയിലുള്ളത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത്  കെ.ആർ.പത്മകുമാറാണ് പിടിയിലായത്. തെങ്കാശി പുളിയറയില്‍ വച്ച് കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു. പത്മകുമാറിന്റെ മൂന്നു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറില്‍ പത്മകുമാറുണ്ടായിരുന്നു. 

 

പ്രതിയെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ച് ചോദ്യംചെയ്യുകയാണ്.  പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കേബിള്‍ടിവി നടത്തിയിരുന്നു, ഇപ്പോള്‍ ചാത്തന്നൂരില്‍ ബേക്കറി നടത്തുന്നു.  ക്രിമിനല്‍ പശ്ചാത്തലമില്ല. ബേക്കറി ഇന്നും തുറന്നിരുന്നതായി നാട്ടുകാര്‍, ജോലിക്കാരിയാണ് തുറന്നത്. നാട്ടുകാരുമായി അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ല. കാറുകള്‍ സമീപകാലത്ത് വാങ്ങിയതെന്നും നാട്ടുകാര്‍. നഴ്സിങ് മേഖലയുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.