കൊച്ചിയിൽ നിന്ന് കാണാതായ ജെഫ് ജോൺ ലൂയിസിനെ കൊലപ്പെടുത്തിയത് ഗോവയിലെ വാഗതോർ ഗ്രാമത്തില്‍. മൃതദേഹം ഉപേക്ഷിച്ച പ്രദേശത്ത് പ്രതികളുമായി എറണാകുളം സൗത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം കഴുത്തിൽ കത്തി കുത്തിയിറക്കിയും കല്ല് കൊണ്ട് തലക്കിടിച്ചെന്നും പ്രതികൾ വെളിപ്പെടുത്തി. 2021 നവംബറിലായിരുന്നു കൊലപാതകം. തെക്കന്‍ ഗോവയില്‍ വാഗതോര്‍ ബീച്ചിനോട് ചേര്‍ന്നുള്ള കുന്നിന്‍ മുകളില്‍ വെച്ചാണ് ജെഫിനെ കൊലപ്പെടുത്തിയത്. അഞ്ചുന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശം ലഹരിമാഫിയ സംഘങ്ങളുടെയടക്കം താവളമാണ്. എറണാകുളം സൗത്ത് സിഐ എം.എസ് ഫൈസലിന്‍റെ നേതൃത്വത്തിലായിരുന്നു ഇവിടെ പ്രതികളുമായുള്ള തെളിവെടുപ്പ്.
ജെഫിനെ കൊലപ്പെടുത്തിയ രീതി പ്രതികളായ അനില്‍ ചാക്കോ, വിഷ്ണു എന്നിവര്‍ വിശദീകരിച്ചു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം കുന്നിന്‍മുകളിലെ കാട്ടില്‍ ഉപേക്ഷിച്ച് പോയെന്നും പ്രതികള്‍. 2021 നവംബറില്‍ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം അഴുകിയ നിലയില്‍ അഞ്ചുന പൊലീസ് കണ്ടെത്തി. തിരിച്ചറിയാത്തതിനാല്‍ ഡിഎന്‍എ സംപിളുകള്‍ ശേഖരിച്ച് അന്ന് മൃതദേഹം സംസ്കരിച്ചു. മൃതദേഹം ജെഫിന്‍റേതെന്ന് സ്ഥിരീകരിക്കാനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ജെഫിന്‍റെ മൊബൈല്‍ ഫോണ്‍ പ്രതി അനില്‍ചാക്കോ ഒരു മാസത്തോളം ഉപയോഗിച്ചു. ജെഫ് ഉത്തരാഖണ്ഡിലേക്ക് പോയെന്ന് അനില്‍ ജെഫിന്‍റെ ബന്ധുക്കളെ തെറ്റിധരിപ്പിച്ചു.
Jeff was killed in Vagator village, Goa