റഫാല്‍ പോലെ പ്രിഡേറ്റര്‍; നാലിരട്ടി തുക അധികം നല്‍കി; ആരോപണവുമായി കോണ്‍ഗ്രസ്

അമേരിക്കയുമായുള്ള പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട് റഫാല്‍ യുദ്ധവിമാന ഇടപാടുപോലെ ദുരൂഹമെന്ന് കോണ്‍ഗ്രസ്. ഇടപാട് നാലിരട്ടി തുകയ്ക്കെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡ്രോണ്‍ നിര്‍മാതാക്കാളായ ജനറല്‍ ആറ്റോമിക്സ് സിഇഒയുമായി മോദി സര്‍ക്കാരിലുള്ളവര്‍ക്കുള്ള ബന്ധം വ്യക്തമാക്കണമെന്നും വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു. ധൂര്‍ത്ത് ശീലമാക്കിയ പ്രധാനമന്ത്രി മൂലം രാജ്യത്തിനുണ്ടാകുന്ന അടുത്ത നഷ്ടമാണ് പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട്. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ സംഭവിച്ചതിന്‍റെ തനിയാവര്‍ത്തനമാണ് പ്രിഡേറ്റര്‍ ഇടപാടിലും. മൂന്ന് ബില്യണ്‍ ഡോളര്‍, അഥവ 25,000 കോടി രൂപയാണ് 31 ഡ്രോണുകള്‍ക്ക് ചെലവാകുക. ഈ തുകയുടെ നാലിലൊന്ന് വിലയ്ക്കാണ് മറ്റ് രാജ്യങ്ങള്‍ ഡ്രോണ്‍ വാങ്ങുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

എന്നാല്‍ സായുധസേനകളുടെ ശേഷിയെ വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതാണ് ഇടപാടെന്ന് നാവികസേന മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ പറഞ്ഞു. വിലയെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പ്രതിരോധമന്ത്രാലയം നേരത്തെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

Congress Raises Questions On Pricing Of Predator Drone Deal With US