നജീം കോയയ്ക്കെതിരായ എക്സൈസ് റെയ്ഡ് ഗൂഢാലോചന: രോഷത്തോടെ ഫെഫ്ക

ലഹരിയുടെ പേരിൽ  നിരപരാധികളെ കുടുക്കാൻ ശ്രമമുണ്ടെന്ന് ആരോപിച്ച് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. ‍സംവിധായകൻ നജീം കോയയ്ക്ക് എതിരായ എക്‌സൈസ് റെയ്ഡിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ചാണ് ഫെഫ്ക ഭാരവാഹികൾ മാധ്യമങ്ങളെ കണ്ടത്. സിനിമയിലെ ലഹരിയെക്കുറിച്ച് തുറന്നുപറഞ്ഞ നടൻ ടിനി ടോമിന്റെയടക്കം മൊഴി എടുക്കാൻ പൊലീസ് തയാറാവാത്തതിനെയും ഫെഫ്ക വിമർശിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഒടിടി വെബ് സീരീസ് ഷൂട്ടിങ്ങിനായി ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ തങ്ങിയ സംവിധായകൻ നജീം കോയയെ രണ്ട് ദിവസം മുൻപാണ് എക്‌സൈസ് റെയ്ഡ് ചെയ്തത്. ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി നൽകി എക്സൈസ് മടങ്ങിയെങ്കിലും ഈ സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നുവെന്നാണ് ഫെഫ്കയുടെ ആരോപണം. ഇത് സംബന്ധിച്ച് നേരത്തെ നജീം കോയ മുഖ്യമന്ത്രിക്കും മന്ത്രി എം.ബി.രാജേഷിനും പരാതി നൽകിയത് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മന്ത്രി എം.ബി.രാജേഷ് വകുപ്പുതല റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫെഫ്ക സംവിധായകനെ പിന്തുണച്ച് രംഗത്ത് വന്നതും. താരങ്ങളിൽ ചിലർ  ലഹരി ഉപയോഗിക്കുന്നുവെന്ന നിർമാതാക്കളുടെ വെളിപ്പെടുത്തലോടെ  സിനിമാക്കാർ മൊത്തം ലഹരി ഉപയൊഗിക്കുന്നവരാണെന്ന പൊതുബോധ്യം സൃഷ്ടിക്കപ്പെട്ടുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ആരോപിച്ചു.  ഷൂട്ടിങ് സെറ്റുകളിൽ ഷിഡോ പൊലീസിനെ അനുവദിക്കാൻ കഴിയില്ലെന്നും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പൊലീസ് പരിശോധനകൾ സ്വാഗതം ചെയ്യുന്നുവെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

താൻ താമസിച്ച ഹോട്ടലിന്റെ മാനേജർ അടക്കം നടത്തിയ ചില വെളിപ്പെടുത്തലിൽനിന്ന് തന്നെ കുടുക്കാൻ ശ്രമം നടന്നുവെന്നുതന്നെ വിശ്വസിക്കുന്നതായി സംവിധായകൻ നജീം കോയ പ്രതികരിച്ചു.