‘ഹണി ട്രാപ്പെന്ന് ഉറപ്പില്ല; കൊലയ്ക്കുപിന്നില്‍ വ്യക്തിപരമായ കാരണം’

മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റെ കൊലയ്ക്കുപിന്നില്‍ വ്യക്തിപരമായ കാരണമെന്ന് നിഗമനമെന്ന് മലപ്പുറം എസ്.പി.  കൊല നടന്നത് 18നും 19–നും ഇടയിലാണ്. ട്രോളി ബാഗുമായി പ്രതികള്‍ കോഴിക്കോട്ടെ ഹോട്ടലില്‍നിന്ന് ഇറങ്ങിയത് 19നാണ്. പൊലീസ് കസ്റ്റഡിയിലുള്ള മൂന്നുപ്രതികളും കൊലയില്‍ പങ്കാളികളെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഹണി ട്രാപ്പ് ഉണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും എസ്.പി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഒപ്പം പിടിയിലായ ഫർഹാന ഷിബിലിയുടെ പെൺസുഹൃത്താണ്. ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്കാണ് പിടിയിലായ മൂന്നാമൻ. ഇതിൽ ഷിബിലിക്ക് പ്രായം 22 വയസ് മാത്രമാണ്. ഫർഹാനയ്ക്ക് 18 വയസ്സും. നിലവിൽ ഈ മൂന്നു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ചെന്നൈയിലുള്ള ഷിബിലിയെയും ഫര്‍ഹാനയെയും വൈകിട്ട് എത്തിക്കും

സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് തുടർച്ചയായി പലയിടങ്ങളിൽനിന്നായി പണം പിൻവലിച്ചിരുന്നു.  കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്. ഏതാണ്ട് മുഴുവൻ തുകയും അക്കൗണ്ടിൽനിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകൻ പറഞ്ഞു.

Malappuram SP about Siddique murder