കത്തിയത് പുതിയ സ്റ്റോക്ക്; കോവിഡ് കാലത്ത് വാങ്ങിയതല്ലെന്ന് വിശദീകരണം

രണ്ടു ഗോഡൗണുകളിലായി കത്തിയതെല്ലാം പുതിയ സ്റ്റോക്കെന്ന് കെ.എം.എസ്.സി.എല്‍. കോവിഡ് കാല പർച്ചേസുമായി ബന്ധപ്പെട്ട ഒന്നും കത്തി നശിച്ചവയിൽ ഇല്ലെന്നും എംഡി സർക്കാരിനു റിപ്പോർട്ട് നല്‍കി. ഗോഡൗണുകളിൽ നിന്ന് രാസവസ്തുക്കൾ പൂർണമായും മാറ്റാനും ഗോഡൗൺ മാനേജർമാരോട് എം.ഡി നിർദേശിച്ചു. വിവാദമായ കോവിഡ് കാല പർച്ചേസുകളുടെ തെളിവുകളാണ് കത്തിയതെന്നും കത്തിച്ചതെന്നുമുള്ള ആരോപണങ്ങൾ  ചൂടു പിടിക്കുമ്പോഴാണ് എല്ലാം പുതിയതാണെന്ന കെ.എം.എസ്.സി.എലിന്റെ വാദം. തുമ്പയിലെ ഗോഡൗണിൽ നശിപ്പിക്കാനായി സൂക്ഷിച്ചിരുന്ന മരുന്നുകൾ മാത്രമാണ് പഴയ സ്റ്റോക്കുള്ളത് ഇത് 2014 ലേതാണ്.  മറ്റെല്ലാം പുതിയ സ്റ്റോക്കാണ്.  കോവിഡ് കാല പർച്ചേസുമായി ബന്ധപ്പെട്ട ഒന്നും കത്തിയവയിൽ ഉൾപ്പെട്ടിട്ടില്ലെന്നും കെ.എം.എസ്.സി.എല്‍ എംഡി റിപ്പോർട്ട് നല്‍കി. 

കോവിഡ് കാലത്ത് വാങ്ങിയ ഗ്‍ളൗസുകളോ പി.പി.ഇ കിറ്റുകളോ കത്തിയവയുടെ പട്ടികയിലില്ല. ഇതിലൂടെ അഴിമതിക്കറ മറയ്ക്കാൻ തെളിവുകൾ കത്തിച്ചെന്ന വാദവും കോർപറേഷൻ ഖണ്ഡിക്കുന്നു. തീപിടിത്തത്തിന്റെ കാരണം പ്രാഥമിക നിഗമനത്തിൽ ബ്ളീച്ചിങ്ങ് പൗഡറാണെന്നും യഥാർഥ വസ്തുത അറിയണമെങ്കിൽ ഫൊറൻസിക് പരിശോധനാ ഫലം വരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ രാസവസ്തുക്കളും മരുന്നുകളും ഒന്നിച്ച് സൂക്ഷിക്കാൻ പാടില്ലെന്ന് എംഡി ഗോഡൗൺ മാനേജർമാർക്ക് നിർദേശം നല്‍കി. ഒരുമിച്ചുള്ളയിടങ്ങളിൽ ഗോഡൗണിന് പുറത്ത് ഉടൻ സ്ഥലം കണ്ടെത്തണം. ഗോഡൗണുകൾ ഫയർഫോഴ്സ് എൻ.ഒ.സി വാങ്ങണം. എംഡിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് നിർദേശങ്ങൾ. 

KMSCL said that all that was burnt was new stock