വിഖ്യാത മൃദംഗ വിദ്വാന്‍ കാരൈക്കുടി മണി അന്തരിച്ചു

Karaikudi-Mani-02
SHARE

വിഖ്യാത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍.മണി (77) ചെന്നൈയില്‍ അന്തരിച്ചു. ഓര്‍മയായത് മൃദംഗവാദനത്തിലെ അസാധാരണ പ്രതിഭ. അരനൂറ്റാണ്ടിലേറെയായി  കര്‍ണാടക സംഗീതത്തിലെ നിറസാന്നിധ്യമായിരുന്നു. മൃദംഗത്തിന്റെ ആഗോള പ്രചാരകരില്‍ പ്രധാനിയും വലിയ ശിഷ്യസമ്പത്തിന് ഉടമയുമായിരുന്നു. സുബ്ബലക്ഷ്മിയും പട്ടമ്മാളുമടക്കം പ്രമുഖര്‍ക്കായി മൃദംഗംവായിച്ചു . വിഖ്യാത പാശ്ചാത്യ സംഗീതജ്ഞര്‍ക്കൊപ്പവും ഒട്ടേറെ വേദികള്‍ പങ്കിട്ടു. രാജ്യാന്തര സംഗീതമാസികയായ ‘ലയമണിലയ’ത്തിന്റെ ചീഫ് എഡിറ്ററാണ്‌. 

1945 സെപ്‌തംബര്‍ 11 ന്‌ കാരൈക്കുടിയില്‍ സംഗീതജ്ഞനായ ടി. രാമനാഥ അയ്യരുടേയും പട്ടമ്മാളിന്റെയും മകനായി ജനിച്ചു. അച്ഛന്‍ സംഗീതജ്ഞനായതു കൊണ്ട്‌ മണിയും രണ്ടു വയസുമുതല്‍ സംഗീതം പഠിച്ചു. ഒപ്പം തകിലും നാഗസ്വരവും പഠിച്ചു തുടങ്ങി. കാരൈക്കുടി ക്ഷേത്രത്തിലെ ഉല്‍സവങ്ങള്‍ക്കിടെ അച്ഛന്റെ തോളിലിരുന്ന്‌ താളം പിടിക്കുന്ന മണിയുടെ വാസന മൃദംഗത്തിലാണെന്ന്‌ അച്ഛന്‍ തിരിച്ചറിഞ്ഞു തുടര്‍ന്ന്‌്‌ കാരൈക്കുടി രഘു അയ്യാങ്കാറിനു കീഴില്‍ മൃദംഗം പഠിച്ചു തുടങ്ങി. കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന്‌ മൃംദംഗം വായിച്ചാണ്‌ അരങ്ങേറ്റം. കോപ്പുടൈ അമ്മന്‍ കോവിലില്‍ പുതുക്കോട്ടൈ കൃഷ്‌ണമൂര്‍ത്തി അയ്യരുടെ വിണക്കച്ചേരിക്ക്‌ പക്കം വായിച്ച്‌ ശാസ്‌ത്രീയ സംഗീത രംഗത്തേക്ക്‌ കടക്കുമ്പോള്‍ മണിക്ക്‌ പ്രായം എട്ട്‌ വയസ്‌ മാത്രം. മൃദംഗത്തിലെ കുലപതിയായിരുന്ന പാലക്കാട്‌ മണി അയ്യരുടെ വായന മണിക്ക്‌ എന്നും പ്രചോദനമായിരുന്നു. ടി.ആര്‍. ഹരിഹര ശര്‍മ്മ,കെ എം വൈദ്യനാഥന്‍ എന്നിവരുടെ കീഴില്‍ മൃദംഗ പഠനം തുടര്‍ന്നു. പതിനഞ്ചാം വയസില്‍ ചെന്നൈയിലേക്ക്‌ താമസം മാറിയതോടെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്ക്‌ മൃദംഗം വായിച്ചു തുടങ്ങി.

രാഷ്ട്രപതി ഡോ.രാധാകൃഷ്‌ണന്റെ പക്കല്‍ നിന്നും ദേശീയ പുരസ്‌കാരം നേടുമ്പോള്‍ കാരൈക്കുടി മണിക്ക്‌ പ്രായം പതിനെട്ട്‌ മാത്രമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1998 ല്‍ കാരൈക്കുടി മണിക്ക്‌ ലഭിച്ചു.

Renowned Mridangam maestro, Karaikudi Mani passes away

MORE IN BREAKING NEWS
SHOW MORE