അഡ്വ. കെ.പി.ദണ്ഡപാണി അന്തരിച്ചു; വിടവാങ്ങിയത് പ്രഗല്‍ഭനായ നിയമജ്ഞന്‍

മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി  അന്തരിച്ചു. 2011 മുതല്‍ 2016 വരെ അഡ്വക്കറ്റ് ജനറലായിരുന്നു. സിവിൽ, ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കെ.പി. ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. 1996 ഏപ്രിൽ 11നു ഹൈക്കോടതി ജഡ്‌ജിയായെങ്കിലും ഗുജറാത്തിലേക്കു സ്‌ഥലംമാറ്റം വന്ന പശ്‌ചാത്തലത്തിൽ ജഡ്‌ജി പദവി ഉപേക്ഷിച്ചു. 2006ൽ സീനിയർ പദവി നൽകി ഹൈക്കോടതി ആദരിച്ചിരുന്നു. 1968ൽ പ്രാക്‌ടീസ് ആരംഭിച്ച അദ്ദേഹം 1972ൽ ദണ്ഡപാണി അസോഷ്യേറ്റ്‌സ് എന്ന അഭിഭാഷക സ്‌ഥാപനത്തിനു തുടക്കമിട്ടു. ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ നിയമോപദേഷ്‌ടാവും ദക്ഷിണ റയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായി. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ മുൻപ്രസിഡന്റാണ്. അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്‌തത് അദ്ദേഹമാണ്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികൾ ഒരേ സമയം ഹൈക്കോടതി സീനിയർ അഭിഭാഷകരാകുന്നത് ആദ്യമായിരുന്നു.

Adv KP Dandapani passes away