കൂടത്തായി: 4 പേരുടെ മൃതദേഹഅവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ ഇല്ല: വഴിത്തിരിവ്

കൂടത്തായി കൊലപാതകപരമ്പരയിൽ കൊലപ്പെട്ട ആറു പേരിൽ നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നു ഫൊറൻസിക് പരിശോധനാ ഫലം. സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിലെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പ്രോസിക്യൂഷനേറ്റ തിരിച്ചടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതികരിച്ചപ്പോള്‍, തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യഭർത്താവിന്റെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ സാംപിളുകളാണ് ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചത്. 2020ൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലും 4 പേരുടെയും മൃതദേഹ സാംപിളിൽ സയനൈഡ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍, കൊലപ്പെട്ട റോയ് തോമസ്, സിലി ഷാജു എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ‌അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം നൽകിയും മറ്റുള്ളവരെ സയനൈഡ് നൽകിയും ജോളി കൊലപ്പെടുത്തി എന്നാണു കുറ്റപത്രം. ഫൊറന്‍സിക് ഫലം പ്രോസിക്യൂഷന് തിരച്ചടിയെന്ന് പ്രതിഭാഗം അഭിഭാഷകനായ ബി.എ.ആളൂര്‍.

എന്നാല്‍ മൃതദേഹങ്ങളുടെ കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ജി.സൈമണ്‍. എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. റോയ് തോമസ് കൊലപാതക കേസില്‍ വിചാരണ അടുത്തമാസം ആരംഭിക്കും. 

Koodathai case: No cyanide or toxins found in remains of 4 people