മാസം 5000 രൂപക്ക് റോഡ് പാർക്കിങ്ങിന് അനുവദിച്ചു; മേയറുടെ നടപടി വിവാദത്തിൽ

തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് പാർക്കിങ് അനുവദിച്ച തിരുവനന്തപുരം കോർപറേഷൻ നടപടി വിവാദത്തിൽ. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വാടകയ്ക്ക് നൽകിയത്. കരാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബി.ജെപി. എം.ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനാണ് കോർപ്പറേഷന്റെ വഴിവിട്ട സഹായം. പൊതുമരാമത്ത് റോഡിന്റെ  പ്രതിമാസം 5000 രൂപയ്ക്ക് വാടകയ്ക്ക് നൽകിയിട്ടുള്ളത്. 

മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോർപ്പറേഷൻ സെക്രട്ടറിയും നൂറു രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പുംവച്ചു. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പത്തുരൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന ഇടമാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. ഇതോടെ മറ്റ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയാൻ തുടങ്ങിയത് വാക്കുതർക്കത്തിന് വഴിവയ്ക്കാറുണ്ട്. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ വിചിത്ര നടപടി. ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബി.ജെ.പി. അതേസമയം, മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹോട്ടലുടമ അനുവദിക്കാത്തത് കരാർ ലംഘനമാണെന്നും പരാതികൾ പരിശോധിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു. 

Thiruvananthapuram Corporation's decision to allow parking to a private hotel on MG Road has become controversy