എ.കെ.ജി സെന്റര്‍ ആക്രമണ കേസ്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഒളിവിലെന്നു ക്രൈംബ്രാഞ്ച്

എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ സംശയനിഴലില്‍ നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും വനിത നേതാവും ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. ഇരുവരെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ അന്വേഷണസംഘം സജീവമാക്കി. ആക്രമണത്തിന്റെ ഗൂഡാലോചന നടന്നത് സ്ഫോടക വസ്തു എറിഞ്ഞതിന് ഒരാഴ്ച മുന്‍പെന്നും ക്രൈംബ്രാഞ്ചിന്റെ നിഗമനം.

എ.കെ.ജി സെന്റര്‍ ആക്രമണ സമയത്ത് പ്രതിയായ ജിതിന്‍ ധരിച്ച ടീ ഷര്‍ട്, ഷൂസ്, ഉപയോഗിച്ച സ്കൂട്ടര്‍ എന്നിവയായിരുന്നു പ്രധാനമായും അന്വേഷണസംഘത്തിന് കണ്ടെത്തേണ്ട തെളിവുകള്‍. ഷൂസ് വീട്ടില്‍ നിന്ന് കണ്ടെത്തി. ടീ ഷര്‌ട് ആക്കുളം കായലില്‍ ഉപേക്ഷിച്ചെന്നാണ് ജിതിന്റെ മൊഴി. അതിനാല്‍ അത് കണ്ടെത്താനാവില്ല. പക്ഷെ ജിതിന്‍ ടീ ഷര്‍ട് വാങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്കൂട്ടറും കണ്ടതോടെയാണ് തെളിവ് ശേഖരണം വിജയമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചെത്തിയത്. സ്കൂട്ടര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണെന്നും വ്യക്തമായതോടെ ഗൂഡാലോചനയിലേക്കും അന്വേഷണം കടന്നു. 

സുഹൈല്‍, സ്കൂട്ടര്‍ ഉടമ സുധീഷ്, സ്കൂട്ടര്‍ ജിതിന് എത്തിച്ച് നല്‍കിയ വനിത നേതാവ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജിതിന്‍ പിടിയിലാകുന്നതിന് മുന്‍പ് തന്നെ സുഹൈല്‍ ഒളിവില്‍ പോയി. ജിതിന്‍ പിടിയിലായതിന് പിന്നാലെ വനിതാ നേതാവും. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലും സുഹൈലിന് പങ്കുള്ളതായി സംശയമുണ്ട്. 

അന്ന് വിമാനത്തില്‍ സുഹൈലുമുണ്ടായിരുന്നു. ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ഇതെല്ലാം കേന്ദ്രീകരിച്ചാണ് ഗൂഡാലോചന അന്വേഷിക്കുന്നത്. സ്ഫോടക വസ്തു എറിഞ്ഞത് ജൂണ്‍ 30നാണ്. ജൂണ്‍ 24ന് ശേഷമാണ് കഴക്കൂട്ടം കേന്ദ്രീകരിച്ച് ഗൂഡാലോചന തുടങ്ങിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 

AKG Center attack case: Youth Congress district secretary absconding, says crimebranch