ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; അപകടമരണം തന്നെയെന്ന് കോടതി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണമില്ല. ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന് തിരുവനന്തപുരം സിജെഎം കോടതി. അപകടമരണമെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസില്‍ ഏക പ്രതിയായ അര്‍ജുന്‍ ഒക്‌ടോബര്‍ ഒന്നിനു ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം, അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി. സിബിഐ വേണ്ട രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ല. തുടക്കം മുതല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. അപകടത്തിനുപിന്നില്‍ സ്വര്‍ണക്കടത്തുസംഘമെന്നും പിതാവ് ആവര്‍ത്തിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

കേസുമായി ബന്ധപ്പെട്ട് 69 രേഖകൾ കോടതി പരിശോധിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണു സിബിഐ കണ്ടെത്തൽ. എന്നാൽ അപകടത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണു ബാലഭാസ്കറിന്റെ കുടുംബത്തിന്റെ ആരോപണം. 2019 സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം. തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്താണ് അപകടം നടന്നത്. ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരുക്കേറ്റിരുന്നു. മകൾ അപകട സ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയും മരിച്ചു.