'മണി മാപ്പുപറയണം; മുഖ്യമന്ത്രിയുടെ നിലപാടിൽ വിസ്മയം': വൻ പ്രതിഷേധം

കെ.കെ രമ എംഎൽഎക്കെതിരായ എം.എം മണിയുടെ അധിക്ഷേപ പ്രസ്താവനയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ തുടക്കത്തിൽ തന്നെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. രമയെ അവഹേളിച്ച എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എംഎൽഎയെ അധിക്ഷേപിച്ച അംഗം മാപ്പ് പറഞ്ഞില്ല. പക്ഷേ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് വിസ്മയിപ്പിച്ചു. ടിപിയെ കൊന്നത് പാര്‍ട്ടി കോടതിയുടെ വിധിയാണ്. ആ പാര്‍ട്ടി കോടതിയുടെ ജഡ്ജി ആരെന്ന് തന്നെക്കൊണ്ട് പറയിക്കരുത്. ടിപിയുടെ വിധവയെ നിയമസഭയില്‍ സിപിഎം അപമാനിച്ചുവെന്നും സതീശൻ ആരോപിച്ചു. എം എം മണിയുടെ പരമാര്‍ശം അണ്‍പാര്‍ലമെന്‍ററിയെങ്കില്‍ രേഖയില്‍നിന്ന് നീക്കാം. അല്ലാത്ത കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരുമെന്നും സ്പീക്കർ നിലപാടെടുത്തു.