കുത്തിനോവിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി; സംയമനത്തിന് ആഹ്വാനം

എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാനായ എ.കെ.ജിയുടെ പേരിലുള്ള മന്ദിരം ജനങ്ങളുടെ വികാരമാണ്. അതിനെ കുത്തിനോവിക്കാനുള്ള ഗൂഢലക്ഷ്യം ആക്രമണത്തിന് പിന്നിലുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രകോപനങ്ങളില്‍ വീഴാതെ സൂക്ഷിക്കണമെന്ന് പാര്‍ട്ടി അണികളോടും അനുഭാവികളോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കുറ്റം ചെയ്തവരെ കണ്ടെത്തുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.  

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാൻ  ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.  

മഹാനായ എകെജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും  പുരോഗമന പ്രസ്ഥാനങ്ങളും  ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും  അഭ്യർത്ഥിക്കുന്നു.