സൈനികനീക്കമില്ലെന്ന് അമേരിക്ക; പുടിനുമായി ചർച്ചയില്ല: ഉപരോധം കടുപ്പിച്ചു

റഷ്യ–യുക്രെയ്‍ന്‍ സംഘര്‍ഷത്തില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയ്ന് സഹായം നല്‍കാന്‍ സൈന്യത്തെ അയക്കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബൈഡന്‍ പ്രകരിച്ചത്. റഷ്യ–യുക്രെയ്‍ന്‍ സംഘര്‍ഷത്തില്‍ നിര്‍ണായക പ്രതികരണം കാത്തിരുന്ന ലോകരാജ്യങ്ങള്‍ക്ക് മുന്നിലേക്കാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എത്തിയത്. ഒട്ടും ആശങ്കയില്ലാതെ ബൈഡന്‍ നിലപാട് പ്രഖ്യാപിച്ചു.

പിന്നാലെ യുദ്ധത്തിനറങ്ങിപ്പുറപ്പെട്ട റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ രൂക്ഷവിമര്‍ശനം. പുടിനാണ് യുദ്ധം തെരഞ്ഞെടുത്തത്, അതിൻെറ പ്രത്യാഘാതവും റഷ്യ നേരിടണമെന്ന് ബൈഡൻ പറഞ്ഞു. പുടിനുമായി സംസാരിക്കുന്നത് ആലോചിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പേ ആക്രമണം ആസൂത്രണം ചെയ്തുവെന്നും ബൈഡൻ കുറ്റപ്പെടുത്തി.

റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങളും ബൈഡന്‍ പ്രഖ്യാപിച്ചു. നാല് റഷ്യന്‍ ബാങ്കുകള്‍ക്കുകൂടി ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. അന്താരാഷ്ട്ര വേദിയില്‍ പുടിന്‍  പരിഹാസ്യനാകുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരെ തികച്ചും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള നടപടി റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യും' യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. ഇന്ത്യയുമായി ആശയവിനിമയം നടത്തിയെന്നും ജോ ബൈഡന്‍ പറഞ്ഞു.