കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. വിഷയത്തില്‍ രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അവധിക്കാലബെഞ്ച് ആവശ്യപ്പെട്ടു. അതിനിടെ, വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്ന് വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.
കന്നുകാലി വില്‍പന നിയന്ത്രിച്ചുള്ള വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്തശേഷം തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. വിജ്ഞാപനത്തിന്‍റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് ആഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എസ് കെ കൗള്‍ എന്നിവരുടെ അവധിക്കാല ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കശാപ്പോ, മാംസവ്യാപാരമോ നിരോധിച്ചിട്ടില്ലെന്നും അനധികൃത കന്നുകാലി വില്‍പന ഇല്ലാതാക്കാനാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിട്ടതെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷ്നല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പിഴവുകളുണ്ടെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഭക്ഷണാവശ്യത്തിന് മൃഗങ്ങളെക്കൊല്ലുന്നത് അനുവദിച്ചിട്ടുണ്ടെന്നും വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്‍റെയും ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് അടുത്തമാസം 11 ന് വീണ്ടും പരിഗണിക്കും. അതിനിടെ, വിജ്ഞാപനം പുറത്തിറക്കിയതിനു പിന്നില്‍ രഹസ്യ അജണ്ടയോ, തെറ്റായ ഉദ്ദേശമോ ഇല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കരട് വിജ്ഞാപനം പൊതുസമൂഹത്തിനുമുന്നിലുണ്ടായിരുന്നപ്പോള്‍ ആരും അഭിപ്രായം രേഖപ്പെടുത്തിയില്ല. ഇനിയും സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.