മൂന്നാം തവണയും പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് രണ്ട് ദിവസംകൂടി ശുദ്ധജല വിതരണം മുടങ്ങും

തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ രണ്ടു ദിവസംകൂടി  ശുദ്ധജല വിതരണം മുടങ്ങും. പ്രധാന പൈപ്പ് ലൈനില്‍ രണ്ടിടത്ത് അറ്റകുറ്റപണി നടത്താനാണ് ഇന്നലെ മുതല്‍ വിതരണം നിര്‍ത്തിയത്.  തുടരെ തുടരെ വെളളം കുടി മുട്ടുന്നതില്‍ കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ക്കുളളത്. രണ്ടാഴ്ചയായതേയുളളു മുട്ടട ജംങ്ഷനില്‍ പൈപ്പ് പൊട്ടിയ കുഴിയില്‍ നാട്ടുകാര്‍ വാഴ നട്ടിട്ട്. നന്നാക്കിയിടത്ത് തന്നെ വീണ്ടും പൊട്ടി. 

പല തവണത്തെ പൈപ്പ് പൊട്ടലില്‍ റോ‍ഡും പൊട്ടിത്തകര്‍ന്നു. ബാക്കി കുഴിച്ചൊരു പരുവമാക്കി. മുട്ടട ജംങ്ഷനില്‍ മാത്രമല്ല കുണ്ടമണ്‍ കടവിലും അറ്റകുറ്റപ്പണി നടക്കുകയാണ്.

 ഇന്നലെ മുതല്‍ ശുദ്ധജല ക്ഷാമത്തില്‍ വലയുകയാണ് നാട്ടുകാര്‍.  മതിയായ വെളളം ടാങ്കറുകളില്‍ വിതരണം ചെയ്യാത്തതും ബദല്‍ സംവിധാനമൊരുക്കാത്തതും പ്രതിഷേധത്തിനു വഴി വച്ചു.  നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂര്‍ , ശ്രീകാര്യം, കഴക്കൂട്ടം ,  തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നു രാത്രി പത്തുവരെ ജലവിതരണം മുടങ്ങും.  ഉയര്‍ന്ന സ്ഥലങ്ങളില്‍  ജലവിതരണം സാധാരണ നിലയിലാകാന്‍ പിന്നെയും വൈകിയേക്കും.