കശുവണ്ടി വ്യവസായികളുടെ സമരം എട്ടാംദിവസത്തിലേക്ക്

കൊല്ലത്ത് കശുവണ്ടി വ്യവസായികളുടെ സമരം എട്ടാംദിവസത്തിലേക്ക്. അടഞ്ഞു കിടക്കുന്ന എഴുനൂറിലധികം ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ പോലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി. 

കശുവണ്ടി വ്യവസായികളുടെ സംഘടനയായ ക്യാഷു ഇൻഡസ്ട്രി പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കൊല്ലത്ത് സമരം തുടരുന്നത്. 

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത വ്യവസായികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവു പ്രകാരമുളള ഇളവുകളൊന്നും ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നില്ല. ജപ്തി നടപടിയുമായി ബാങ്കുകള്‍ മുന്നോട്ടുപോവുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും വ്യവസായികള്‍ പറയുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്കുകള്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. 

കശുവണ്ടി മേഖലയെ രക്ഷപെടുത്താന്‍ ബജറ്റിലൂെട കോടികള്‍ സര്‍‌ക്കാര്‍ നീക്കിവയ്ക്കുന്നുണ്ടെങ്കിലും പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. കാഷ്യൂ കോര്‍പറേഷന്‍, കാപെക്സ് ചെയര്‍മാന്‍മാരുമായി ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് സമരസമിതിയുടെ നിലപാട്.

Cashew industry workers' strike in Kollam enters eighth day