വെള്ളക്കരം കൂടുന്നു; പൊതുടാപ്പുകള്‍ നീക്കം ചെയ്യാനൊരുങ്ങി നാറാണംമൂഴി ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട റാന്നി നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പൊതുടാപ്പുകള്‍ നീക്കം ചെയ്യാനൊരുങ്ങുന്നു. വെള്ളക്കരം കൂടുന്ന സാഹചര്യത്തില്‍ അധിക ബാധ്യത വന്നെന്നും ഇനി തങ്ങാനാവില്ലെന്നുമാണ് പൊതുടാപ്പുകള്‍ ഉപേക്ഷിക്കുന്നതിന് കാരണമായി പറയുന്നത്.

2023 ഫെബ്രുവരി, മാർച്ച്‌ എന്നീ മാസങ്ങളിൽ വന്ന പൊതുടാപ്പുകളുടെ ബിൽ അടക്കുന്നതിനുള്ള നോട്ടിസ് വന്നതോടെയാണ് പൊതുടാപ്പുകള്‍ ഒഴിവാക്കാനുള്ള ആലോചനയിലേക്കെത്തിയത്. വെള്ളക്കരം കൂട്ടും മുന്‍പ് മാസം 73000 രൂപയോളമായിരുന്നു ബില്ല്. 153 ടാപ്പുകളാണ് നിലവിലുള്ളത്. ഒരു ടാപ്പിന് വര്‍ഷം 5788 ആയിരുന്നത് ഇപ്പോള്‍ 14559 രൂപയായെന്ന് പഞ്ചായത്ത് പറയുന്നു. കരം കൂട്ടിയ ശേഷം മാസം ആകെ ബില്ല് 1,85,000 ആയി ഉയര്‍ന്നു.  മാസം 1,11,000 രൂപ അധിക ബാധ്യത വരുമെന്ന് പഞ്ചായത്ത് പറയുന്നു. 

153 ടാപ്പുകളില്‍ മിക്കതും ഉപയോഗ ശൂന്യമായെന്നാണ് പഞ്ചായത്ത് പറയുന്നത്. ഉപയോഗിക്കുന്നില്ലെങ്കിലും എണ്ണം കണക്കാക്കിയാണ് വാട്ടര്‍ അതോറിറ്റിക്ക് പണം നല്‍കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇത് താങ്ങാനാവില്ലെന്നാണ് പഞ്ചായത്തിന്‍റെ നിലപാട്.

Naranamoozhi Gramapanchayat to remove public taps