പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു; അനക്കമില്ലാതെ കൊല്ലത്ത് ജലഅതോറിറ്റി

പൈപ്പുപൊട്ടി വെളളം പാഴായിട്ടും ജലഅതോറിറ്റിക്ക് അനക്കമില്ലെന്ന് പരാതി. കൊല്ലത്ത് കടയ്ക്കല്‍, ചിതറ ഭാഗങ്ങളിലാണ് പൈപ്പിലെ തകരാര്‍ പരിഹരിക്കാന്‍ നടപടിയില്ലാത്തത്. 

വേനല്‍ കടുത്തതോടെ മലയോരമേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷമാണ്. പക്ഷേ പൈപ്പു പൊട്ടി വെളളം പാഴായിട്ടും ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ ഇടപെടാത്തതിന് തെളിവാണ് ഇൗ കാഴ്ചകള്‍. ചിതറ ജംക്ഷനിലെ ഓട്ടോ സ്റ്റാൻഡിന് സമീപമാണ് ഇങ്ങനെ വെളളം പാഴാകുന്നത്. ഒന്നും രണ്ടും ദിവസമല്ല. ഒരുവര്‍ഷത്തിലേറെയായി വെളളം റോഡിലൂടെയും ഒാടിയിലൂടെയും ഒഴുകി പോവുകയാണ്്. 

വെളളം പാഴാകുന്നത് തടയാന്‍ അറ്റകുറ്റപ്പണി നടത്താന്‍ ഉദ്യോഗസ്ഥര്‍ താല്‍പര്യമെടുക്കുന്നില്ലെന്നാണ് ഒാട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും പറയുന്നത്. ജലജീവന്‍ പദ്ധതി പ്രകാരം പൈപ്പ് സ്ഥാപിച്ചെങ്കിലും വെളളമില്ലെന്ന പരാതി മേഖലയില്‍ വ്യാപകമാണ്. കടയ്ക്കൽ ജലഅതോറിറ്റി സെക്ഷന്റെ കീഴിലാണ് കടയ്ക്കൽ, ചിതറ, കുമ്മിൾ പ്രദേശങ്ങള്‍.