72 കോടിയുടെ പദ്ധതി; ശബരിമല ഇടത്താവളം നിർമാണം നിലച്ചു

പത്തനംതിട്ട റാന്നിയിലെ നിര്‍മാണം മുടങ്ങിയ ശബരിമല ഇടത്താവളം പദ്ധതി അടുത്ത കാലത്തൊന്നും പുനരാരംഭിക്കില്ല. ഭൂമി വിട്ടുകൊടുത്തവരുടെ ഹര്‍ജിയില്‍ പഴവങ്ങാടി പഞ്ചായത്തിന്‍റെ കെട്ടിടങ്ങളടക്കം ജപ്തി ചെയ്യാനായി നോട്ടിസ് പതിച്ചു.

ബസ് ടെര്‍മിനലും, തീര്‍ഥാടകര്‍ക്ക് താമസത്തിനുള്ള സൗകര്യവും അടക്കം 72 കോടി രൂപയുടെ വന്‍ പദ്ധതിയായിരുന്നു ഇത്. പഴവങ്ങാടി പഞ്ചായത്തിനായിരുന്നു ചുമതല. ഇതിനായി 2010ല്‍ അഞ്ചുകോടി രൂപ അനുവദിച്ചു. 72 ലക്ഷം രൂപ ചെലവിട്ട് 12 സര്‍വേനമ്പരില്‍പ്പെട്ട ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി നിര്‍മാണം ആരംഭിച്ചെങ്കിലും പാതി വഴിയില്‍ മുടങ്ങി. 72 ലക്ഷം പോര ഏഴരക്കോടി രൂപ വേണമെന്നാവശ്യപ്പെട്ടാണ് ഭൂമി വിട്ടുകൊടുത്തവര്‍ കോടതിയെ സമീപിച്ചത്. ഇതിന്‍മേലാണ് ജപ്തി നോട്ടിസ് പതിച്ചത്.

പൈലിങ്ങ് നടത്തി സ്ഥാപിച്ച കോണ്‍ക്രീറ്റു തൂണുകളാണ് ഇവിടെ ആകെയുള്ളത്. നിര്‍മാണം നിലച്ചതോടെ പ്രദേശമാകെ കാടുകയറി. സര്‍ക്കാര്‍ തലത്തിലെ ഇടപെടല്‍ മാത്രമേ പരിഹാരം ഉണ്ടാക്കൂ എന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു.