കോഴഞ്ചേരി - റാന്നി റോഡില്‍ പുതമണ്ണില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന് വിദഗ്ധ സംഘത്തിന്‍റെ നിര്‍ദേശം. പാലത്തിന്‍റെ അടിയിലെ രണ്ട് ബീമുകളും കഴിഞ്ഞ ദിവസം ഒടിഞ്ഞിരുന്നു. 65 വര്‍ഷം പഴക്കമുള്ള പാലത്തിനോട് പുതിയത് കൂട്ടിച്ചേര്‍ത്ത് വീതികൂട്ടിയതാണ് തകര്‍ച്ചയ്ക്ക് കാരണം.

പിഡബ്ലുഡി ബ്രിഡ്ജ്‌സ് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയത്.  തുടര്‍ന്ന് നടന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതു വഴിയുള്ള വാഹന ക്രമീകരണവും മറ്റും തീരുമാനിച്ചു. മറ്റു വാഹനങ്ങള്‍ പാലത്തില്‍ കൂടി കടന്നു പോകാതിരിക്കാന്‍ ബാരിക്കേഡ് നിര്‍മ്മിക്കും. അതിന് ശേഷം ഇരുചക്രവാഹനങ്ങളെ മാത്രം പാലത്തിലൂടെ കടത്തിവിടും.  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തി. ബസുകള്‍ അന്ത്യാളന്‍കാവ് വഴി തിരിച്ച് വിടും. വാഹനങ്ങള്‍ പേരൂച്ചാല്‍ പാലം വഴി ചെറുകോല്‍പ്പുഴയില്‍ എത്തണം. ഈ രണ്ട് സ്ഥലങ്ങളിലും രാത്രിയിലുള്‍പ്പെടെ കാണത്തക്കവിധത്തില്‍ ആവശ്യമായ ദിശാസൂചികകള്‍ സ്ഥാപിക്കാന്‍ നല്‍കി. ബസ് സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും. 

ഉള്‍പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെയും യുവജന സംഘടനകളുടെയും സഹകരണത്തോടെ ആവശ്യമായ ദിശാസൂചികകള്‍ സ്ഥാപിക്കും. സ്‌കൂള്‍, കോളജ്, ഓഫീസ് എന്നിവയുടെ സമയക്രമമനുസരിച്ച് രാവിലെയും വൈകിട്ടും ബസ് ഗതാഗതം ഉറപ്പാക്കാന്‍ നടപടിയുണ്ടാവും .