വെള്ളക്കെട്ടിൽ മൺറോത്തുരുത്ത്; താമസിക്കാനിടമില്ല; കുടിവെള്ളവും; ദുരിതം

മഴയ്ക്ക് ശമനമുണ്ടെങ്കിലും വെളളത്തില്‍ മുങ്ങിയ കൊല്ലം മണ്‍ട്രോതുരുത്തിലെ കെടുതി ഒഴിയുന്നില്ല. നാടും വീടുമെല്ലാം വെളളത്തിലായതോടെ കുടിക്കാന്‍ ശുദ്ധജലമില്ലാതെ, താമസിക്കാനിടമില്ലാതെ ആയിരങ്ങള്‍‌ വലയുകയാണ്. കല്ലടയാര്‍ കരകവിഞ്ഞൊഴുകി കിഴക്കേകല്ലട, പടിഞ്ഞാറേ കല്ലട പ്രദേശങ്ങളും വെളളക്കെട്ടിലാണ്.

കിടപ്പുറം , പട്ടംതുരുത്ത്, നെന്മേനി, വില്ലിമംഗലം, പെരുങ്ങാലം പ്രദേശങ്ങളിലായി അഞ്ഞൂറിലധികം വീടുകളില്‍ വെളളം കയറിയതോടെ മിക്കവരും വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറി. കിഴക്കന്‍ മേഖലയില്‍ മഴയ്ക്ക് അല്‍പം ശമനമുണ്ടെങ്കിലും മണ്‍ട്രോതുരുത്തില്‍ വെളളം താഴാന്‍ ദിവസങ്ങളെടുക്കും. കല്ലടയാറിലെ വെളളം അഷ്ടമുടി കായലിലേക്ക് ഒഴുകിയെത്തുന്നയിടം.

ക്ഷീരകര്‍ഷകര്‍ ഏറെയുളള നാട്ടില്‍ മൃഗങ്ങളെ സുരക്ഷിതമാക്കാന്‍‌പോലും ഇടമില്ല. പച്ചപ്പുകള്‍ വെളളത്തിലായി തണുപ്പടിച്ച് തീറ്റയൊന്നും ലഭിക്കാതെ മിണ്ടാപ്രാണികളുടെ വേദനയും മഴക്കെടുതിയുടെ മറ്റൊരു ദു.ഖം. മണ്‍ട്രോതുരുത്തിലെ പതിമൂന്നു വാര്‍ഡുകളിലായി ഒന്‍പതും വെളളക്കെട്ടിലാണ്. സര്‍വത്രവെളളമാണെങ്കിലും ശുദ്ധജലം പോലും കിട്ടാനില്ല.

പടിഞ്ഞാറേ‌കല്ലട കടപ്പാക്കുഴി െഎത്തോട്ടുവാ,  കിഴക്കേ കല്ലട എന്നിവിടങ്ങളിലും വെളളക്കെട്ട് രൂക്ഷമാണ്. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ താഴ്ത്തി കല്ലടയാറിലെ ജലനിരപ്പ് കുറഞ്ഞാലേ കല്ലട, മണ്‍ട്രോതുരുത്ത് മേഖലകള്‍ക്ക് ആശ്വാസമാകൂ.