അനധികൃതമായി മാലിന്യം ശേഖരിച്ച് തോട്ടിൽ തള്ളി ; കുടുംബശ്രീയുടെ മറവിൽ

തിരുവനന്തപുരം നഗരസഭയില്‍ കുടുംബശ്രീയുടെ മറവില്‍ അനധികൃതമായി ജൈവ മാലിന്യം ശേഖരിക്കുന്നു. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം പട്ടം മരപ്പാലത്ത് തോട്ടില്‍ തള്ളിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി. തോട്ടില്‍ തള്ളിയ മാലിന്യം കോര്‍പറേഷനും നാട്ടുകാരും ചേര്‍ന്ന് നീക്കം ചെയ്തു.

തിരുവനന്തപുരം നഗരത്തില്‍ വീടുകളില്‍ നിന്ന് ജൈവ മാലിന്യം ശേഖരിക്കാന്‍ ആര്‍ക്കും നഗരസഭ അനുമതി നല്‍കിയിട്ടില്ല. അജൈവമാലിന്യ ശേഖരണത്തിനാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കുടുംബശ്രീ പ്രവര്‍ത്തകരെന്ന വ്യാജേന ചില സംഘങ്ങള്‍ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ജൈവമാലിന്യംശേഖരിക്കാറുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം ഇരുട്ടിന്‍റെ മറവില്‍ തോടുകളിലും നദികളിലും തള്ളുകയാണ് പതിവ്. ഇത്തരത്തില്‍ പേരൂര്‍ക്കട, കവടിയാര്‍ ഭാഗങ്ങളിലെ വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം തള്ളാനെത്തിയ സംഘത്തെയാണ് മരപ്പാലത്ത് ഇന്നലെ നാട്ടുകാര്‍ കാത്തിരുന്ന് പിടികൂടിയത്.

മാലിന്യം കൊണ്ടുവന്ന ഓട്ടോറിക്ഷ പിടിച്ചെടുത്തു. മാലിന്യം വലിച്ചെറിഞ്ഞ രാജാജി നഗര്‍ സ്വദേശികളായ മൂന്നുപേര്‍ക്ക് നഗരസഭ പിഴയും ചുമത്തി. ഇവര്‍ തോട്ടില്‍ തള്ളിയ മാലിന്യം മുഴുവന്‍ കോര്‍പറേഷനിലെ ശുചീകരണ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് നീക്കി. എന്നാല്‍ അനധികൃത മാലിന്യശേഖരണം തടയുന്നതിന് കോര്‍പറേഷന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.