കനത്ത മഴയും കാറ്റും; കോട്ടയത്ത് വ്യാപക നാശനഷ്ടം

മഴയ്ക്ക് പിന്നാലെയെത്തിയ ശക്തമായ കാറ്റില്‍ കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വ്യാപകകൃഷിനാശം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൂഞ്ഞാര്‍ തെക്കേക്കര മേഖലകളിലായി നൂറേക്കറിലെ കൃഷി നശിച്ചു. മരംവീണ് വീടുകള്‍ തകര്‍ന്നതിന് പുറമെ ഗ്രാമീണ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു.

കാഞ്ഞിരപ്പിള്ളിക്ക് സമീപം തമ്പലക്കാട്, മുണ്ടക്കയത്തിന് സമീപം അമരാവതി, വണ്ടന്‍പതാല്‍. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി, തകിടി, പാതാമ്പുഴ മേഖലകളിലാണ് കാറ്റ് വ്യാപക നാശം വിതച്ചത്. തമ്പലക്കാട് മടുക്കാവുങ്കല്‍ സജിമോന്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ 300വാഴകള്‍ കാറ്റില്‍ നശിച്ചു. കാഞ്ഞിരപ്പള്ളി മേഖലയില്‍ പത്ത് വീടുകള്‍ തകര്‍ന്നു. മുണ്ടക്കയം അമരാവതിയില്‍ റബര്‍, പ്ലാവ്, ജാതി ഉള്‍പ്പെടെ നൂറുകണക്കിന് മരങ്ങളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. വീടുകള്‍ക്കും സാരമായ കേടുപാടുകളുണ്ടായി. 

തകിടിയില്‍ കീച്ചേരില്‍ രാജുവിന്റെ പുരയിടത്തില്‍ നിന്നിരുന്ന വന്‍ആഞ്ഞിലിമരം കടപുഴകി വീണു. ഇവിടെ മരങ്ങള്‍ വീണ് റോഡുമാര്‍ഗമുള്ള സഞ്ചാരവും തടസ്സപ്പെട്ടിട്ടുണ്ട്. ഇരുപതേക്കറിലേറെ കൃഷി ചെയ്തിരുന്ന അഞ്ഞൂറിലധികം എത്തവാഴ, ഗ്രാമ്പു ജാതി കപ്പ ഉള്‍പ്പെടെയുള്ള കൃഷികൾ പൂർണ്ണമായും നശിച്ചു. വര്‍ഷങ്ങള്‍ പ്രായമുള്ള മികച്ച വിളവ് ലഭിച്ചിരുന്ന നിരവധി ജാതികളാണ് കർഷകർക്ക് നഷ്ടമായത്. പതിറ്റാണ്ടുകള്‍ പരിപാലിച്ച് വളര്‍ത്തിയെടുത്ത മരങ്ങള്‍ കാറ്റില്‍ നശിക്കുമ്പോള്‍, ഒരു മരത്തിന് വളരെ തുച്ഛമായ തുക മാത്രമാണ് കര്‍ഷകന് നഷ്ടപരിഹാരമായി ലഭിക്കുന്നത്.